മുംബൈ: മുംബൈ ആക്രമണത്തെ ഹിന്ദു ഭീകരാക്രമണമാക്കി മാറ്റുകയായിരുന്നു പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ ത്വയ്ബയുടെ ലക്ഷ്യമെന്ന് വെളിപ്പെടുത്തല്‍. മുന്‍ മുംബൈ പോലീസ് കമ്മീഷ്ണര്‍ രാകേഷ് മരിയ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. ആക്രമണ കേസിലെ മുഖ്യ പ്രതിയായ അജ്മല്‍ അമീര്‍ കസബ് ബെംഗളൂരു സ്വദേശിയായ സമീര്‍ ദിനേശ് ചൗധരി എന്ന പേരില്‍ എത്തിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇയാളുടെ കൈത്തണ്ടയില്‍ ചുവന്ന ചരട് കെട്ടിയിരുന്നതും ഈ ഉദ്ദേശ്യത്തോടെയായിരുന്നു. മുംബൈ ഭീകരാക്രമണ വേളയില്‍ നിന്നുള്ള കസബിന്റെ ഫോട്ടോയില്‍ വലത്തേ കൈയ്യിലുള്ള ചുവന്ന ചരട് കാണാന്‍ സാധിക്കും.
‘ലെറ്റ് മി സേ ഇറ്റ് നൗ’ എന്ന പുസ്തകത്തിലാണ് മരിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മുംബൈ ആക്രമണത്തെ ‘ഹിന്ദു ഭീകരത’ എന്ന നിലയില്‍ ചിത്രീകരിക്കാനായിരുന്നു ലഷ്കറിന്റെ പദ്ധതി. പദ്ധതി യാഥാര്‍ഥ്യമായിരുന്നെങ്കില്‍, ഹിന്ദു ഭീകരർ മുംബെയില്‍ ആക്രമണം നടത്തി എന്ന തലക്കെട്ടായിരുന്നു പത്രങ്ങളിൽ വരേണ്ടിയിരുന്നത്. തൊട്ടുപിന്നാലെ മുന്‍നിര ചാനലുകള്‍ കസബിന്റെ ബെംഗളൂരുവിലുള്ള കുടുംബത്തെയും അയല്‍വാസികളെയും ഇന്റര്‍വ്യൂ ചെയ്തേനെ. പക്ഷെ അങ്ങനെ സംഭവിച്ചില്ല. കസബ് പിടിയിലായതോടെ ലഷ്കറിന്റെ ഉദ്ദേശ്യം പൊളിയുകയായിരുന്നു.
അക്രമികള്‍ ഹൈദരാബാദിലെ അരുണോദയ കോളജിന്റെ വ്യാജ ഐഡി കാര്‍ഡുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. കസബിനു വേണ്ടിയും ഇതുപോലൊരു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയിരുന്നെന്നും കമ്മീഷണർ വ്യക്തമാക്കി.
ഇന്ത്യയിലെ മുസ്ലീങ്ങളെ നമസ്ക്കരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പള്ളികളെല്ലാം അടച്ചു പൂട്ടിയിട്ടിരിക്കുകയാണെന്നുമാണ് കസബ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് ലോക്കപ്പില്‍ കിടക്കുന്നതിനിടെ അഞ്ച് നേരവും പുറത്തെ ബാങ്ക് വിളി കേട്ടതോടെ തന്റെ തെറ്റിദ്ധാരണ അയാള്‍ക്ക് മനസിലായി തുടങ്ങി. മെട്രോ സിനിമയ്ക്ക് സമീപമുള്ള മുസ്ലീം പള്ളി കസബിനെ വാഹനത്തില്‍ കൊണ്ടുപോയി കാണിച്ചുകൊടുക്കാന്‍ താൻ അന്വേഷണ ഉദ്യോഗസ്ഥന് രമേഷ് മഹാലയോട് നിര്‍ദ്ദേശിച്ചിരുന്നുവെന്നും മരിയ പറഞ്ഞു. പള്ളിയില്‍ നമസ്ക്കാരം നടക്കുന്നത് കണ്ടപ്പോള്‍ കസബ് പരിഭ്രാന്തനായെന്നും കമ്മീഷണർ വ്യക്തമാക്കി.