ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ പാകിസ്താന്റെ വാദങ്ങളെ പിന്തുണച്ച ബ്രിട്ടീഷ് എം.പിയെ ആവശ്യമായ രേഖകളില്ലാത്തതിനാൽ തിരിച്ചയച്ചു. ഡൽഹി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് ലേബർ പാർട്ടി എം.പി ഡെബ്ബി അബ്രഹാംസിനെയാണ് തിരിച്ചയച്ചത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഡെബ്ബിയോട് വിസ റദ്ദായ വിവരം ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
രണ്ടു ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായാണ് ഡെബ്ബി ഇന്ത്യയിലെത്തിയത്. ഒക്ടോബർ വരെ വിസ കാലാവധിയുണ്ടെന്ന് ഡെബ്ബി ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിമാനത്താവളത്തിൽ വച്ച് വിസ റദ്ദായെന്നുള്ള വിവരമാണ് ലഭിച്ചതെന്നും ഡെബ്ബി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ നിരന്തരം പാക് അനുകൂല വാദങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും ഉന്നയിച്ച ആളാണ് ഡെബ്ബി. പാകിസ്താനു വേണ്ടി നിഴൽ യുദ്ധം നടത്തുകയാണ് ഡെബ്ബിയെന്ന ആരോപണങ്ങളും നേരത്തെ ഉയർന്നിരുന്നു.
അതേ സമയം ഡെബ്ബിക്ക് ഇന്ത്യ വിസ നിഷേധിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് എം.പി എന്ന നിലയിൽ ഔദ്യോഗികമായ രീതിയിൽ തന്നെ വിസയ്ക്ക് അപേക്ഷിക്കണമെന്ന് ഡെർബിയെ അറിയിച്ചിരുന്നു .വിസ ഓൺ അറൈവൽ ഡെബ്ബിക്ക് ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഡെബ്ബി എബ്രാംസിനെ തിരിച്ചയച്ച നടപടിയെ കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഘ്വി സ്വാഗതം ചെയ്തു. ലേബർ പാർട്ടി എം.പിയായ ഡെബ്ബി പാക് സർക്കാരിന്റെയും ഐ.എസ്.ഐയുടേയും പ്രതിനിധിയാണെന്ന് സിംഘ്വി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് നേരേയുള്ള ഇത്തരം വ്യക്തികളുടെ ആക്രമണങ്ങളെ മുളയിലേ നുള്ളണമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.