ന്യൂഡല്‍ഹി; ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനലൈസസ് ഇനി അന്തരിച്ച മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ പേരില്‍ അറിയപ്പെടും. മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് ആൻഡ് അനാലിസിസ് എന്ന് സ്ഥാപനത്തിന് പുനര്‍നാമകരണം ചെയ്തു. മനോഹര്‍ പരീക്കരുടെ സ്മരണാര്‍ത്ഥമാണ് സ്ഥാപനത്തിന്റെ പേരുമാറ്റിയത്.
കേന്ദ്രപ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറിന് രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. നാല് തവണ ഗോവ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അര്‍ബുദ ബാധയെ തുടര്‍ന്ന് നീണ്ട കാലം ചികിത്സയിലായിരുന്ന പരീക്കര്‍ 2019 മാര്‍ച്ചിലായിരുന്നു അന്തരിച്ചത്.
ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ നടത്തിയ സർജിക്കൽ സട്രൈക്ക് പരീക്കർ പ്രതിരോധ മന്ത്രി ആയിരുന്ന കാലത്തായിരുന്നു. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ജീവിതത്തിലുടനീളം ലാളിത്യം കാത്തുസൂക്ഷിച്ച ജനങ്ങളുടെ നേതാവായിരുന്നു പരീക്കര്‍.മിസ്റ്റര്‍ ക്ലീന്‍ എന്ന വിളിപ്പേരു അദ്ദേഹം നേടിയെടുത്തത് ജനങ്ങളോടുള്ള അചഞ്ചലമായ കൂറും സംശുദ്ധമായ രാഷ്ട്രീയവും കൊണ്ടായിരുന്നു.
2012 ല്‍ ഗോവയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് മനോഹര്‍ പരീക്കറുടെ മിസ്റ്റര്‍ ക്ലീന്‍ ഇമേജായിരുന്നു. പിന്നീട് 2014 ല്‍ അദ്ദേഹം കേന്ദ്രത്തില്‍ പ്രതിരോധ മന്ത്രിയായി. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ പ്രതിസന്ധി ഉടലെടുത്തപ്പോള്‍ അദ്ദേഹം പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച് ഗോവയിലേക്ക് പോയി. വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. 2018 ലാണ് പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചത്.