അവിനാശി: കോയമ്പത്തൂർ ബസ് അപകടം സംബന്ധിച്ച കേസ് കേരള തമിഴ്നാട് സർക്കാരുകളുടെ സഹകരണത്തോടെ നീതിയുക്തമായി പൂർത്തിയാക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. അപകടം നടന്ന സ്ഥലവും പരിക്കേറ്റവരെയും മന്ത്രിതല സംഘം സന്ദർശിച്ചു. പരിക്കുകൾ ഗുരുതരമല്ലാത്തവർ നാട്ടിലേക്ക് മടങ്ങി.
അപകടം നടന്ന ശേഷം അടിയന്തിര വൈദ്യസഹായം സജ്ജമാക്കുന്നതിനും പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ വിട്ടുകൊടുക്കുന്നതിനും തമിഴ്നാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് മികച്ച സഹകരണമാണുണ്ടായത്. ഇരു സർക്കാരുകളുടെയും പോലീസിന്റെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും സുഗമമാക്കാനും സാധിച്ചു. അപകടം സംബന്ധിച്ച കേസന്വേഷണവും നീതിയുക്തമായും മാതൃകാപരമായും പൂർത്തിയാക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
അപകടം നടന്ന സ്ഥലവും വാഹനവും മന്ത്രി തലസംഘം നേരിട്ട് സന്ദർശിച്ചു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരെയും മന്ത്രിമാർ സന്ദർശിച്ചു. അതേ സമയം നിസാര പരിക്കോടെ രക്ഷപെട്ട് ആശുപത്രികളിൽ ചികിത്സയിലായിരുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം നാട്ടിലേക്ക് മടങ്ങി.
നാട്ടിൽ തിരികെയെത്തുന്നവരുടെ തുടർചികിത്സ സംബന്ധിച്ച് അതാത് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.