ദുബായ്,ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽനിന്നുള്ള വിമാനങ്ങളാണ് ബഹ്റൈന്‍ 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചത്.കൊറോണ വൈറസ് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് അറിയിച്ചു. വൈറസ് ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം ആവശ്യമായ ചികിത്സ തേടണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇറാനിലേക്കും തായ്ലൻഡിലേക്കും യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു . നിലവിൽ ഈ രാജ്യങ്ങളിലുള്ള യുഎഇ പൗരന്മാർ യുഎഇ എംബസിയുമായോ വിദേശകാര്യമന്ത്രാലയത്തിന്റെ കോൾ സെന്ററുമായോ ബന്ധപ്പെടണം.മന്ത്രാലയത്തിന്റെ ‘തവാജുദി’ സംവിധാനത്തിൽ റജിസ്റ്റർ ചെയ്യുകയും വേണം.ഇറാനില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമാക്കി. വിമാനത്താവളങ്ങളിലെ പരിശോധനാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും. ഇറാനില്‍ 50 പേര് വൈറസ് ബാധയേറ്റ് മരിച്ചെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര് മരിച്ചത് ഇറാനിലാണ്. തിങ്കളാഴ്ച ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഇറാഖ് എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.