ജനീവ: ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്താനെതിരെ ആഞ്ഞടിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്. പാകിസ്താനിലെ മതന്യൂനപക്ഷങ്ങള്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്നും ആരാധനാലയങ്ങളില്‍ പോലും അക്രമം നേരിടുന്നത് തുടരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റ് പാകിസ്താനെ വിമര്‍ശിച്ചത്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ നാൽപ്പത്തി മൂന്നാമത് സെഷനിലാണ് മിഷേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിയമങ്ങളില്‍പ്പോലും പാകിസ്താനില്‍ വിവേചനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ, പാകിസ്താനിലെ വിവാദമായ ദൈവ നിന്ദ നിയമത്തിലെ വ്യവസ്ഥകളേയും മിഷേല്‍ രൂക്ഷമായി വിമര്‍ശിച്ചു. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ഇത്തരം വ്യവസ്ഥകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും, കശ്മീരി ജനതയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും പാക് മന്ത്രി ഷിരീന് മസാരി ഉന്നയിച്ചിരുന്നു. കശ്മീര്‍ വിഷയത്തിലെ പാകിസ്താന്റെ ഈ ആരോപണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ മറുപടിയാണ് നല്‍കിയത്. ജമ്മു കശ്മീര്‍ ഇന്ത്യയുടേതാണെന്നും ഇന്ത്യയുടേത് മാത്രമായി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.