കൊറോണയുടെ ഭീഷണിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും അതില്‍നിന്ന് രാഷ്ട്രീയലാഭം ഉണ്ടാക്കാനും നേട്ടം കൊയ്യാനുമാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും ഒരുപറ്റം ഇടതുപക്ഷ സഹയാത്രികരും ചെയ്യുന്നത്. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയില്‍ കേരളത്തിലാണ്. കേരളത്തില്‍ പൊതുപരിപാടികള്‍ ഉപേക്ഷിക്കാനും ജനങ്ങള്‍ കൂട്ടം കൂടി രോഗം പടരുന്നത് ഒഴിവാക്കാനും അതിശക്തമായ ശ്രമങ്ങള്‍ ഉണ്ടായി. ക്ഷേത്രോത്സവങ്ങളും വിവാഹങ്ങളും വരെ മാറ്റിവെയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തുന്ന മാതാ അമൃതാനന്ദമയീ മഠത്തില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്നും ഭക്തര്‍ക്ക് ദര്‍ശനം നല്‍കരുതെന്നും സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അമ്മ ആശ്രമത്തിലുള്ളപ്പോള്‍ ആഴ്ചയില്‍ നാലുദിവസം ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ചു.
ഇതുവരെയുള്ള സര്‍ക്കാര്‍ തീരുമാനത്തിലും നിര്‍ദ്ദേശങ്ങളിലും ആര്‍ക്കും അപാകത തോന്നിയില്ല. ഇതിനിടെയാണ് പൊടുന്നനെ ഒരു പബ്ലിക്ക് റിലേഷന്‍സ് ഏജന്‍സിയും അവരുടെ സാമൂഹ്യ മാധ്യമ വിഭാഗവും നമ്മുടെ ആരോഗ്യമന്ത്രി കെ കെ ശൈലജ എന്തോ വന്‍ കാര്യങ്ങള്‍ ചെയ്തു എന്നും അതിര്‍ത്തിയില്‍ നിന്ന് കൊറോണ വൈറസ് കടക്കാതിരിക്കാന്‍ മന്ത്രി ഒരു ഉരുക്കുമതിലായി മാറിയെന്നും നന്മയുടെ പൂത്തുലഞ്ഞ മരമാണെന്നും ഒക്കെയുള്ള പ്രചാരണം തുടങ്ങിയത്. ഇതോടൊപ്പം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ടീച്ചര്‍ എന്ന നന്മമരത്തെ പ്രകീര്‍ത്തിച്ച് ഇടതു ബുദ്ധിജീവികളും സ്ഥിരം തള്ളുകാരും രംഗത്തെത്തി. ഇതിനെയൊന്നും ആരും കുറ്റം പറയില്ല. പണിയെടുത്തിരുന്ന കളക്ടര്‍ വാസുകിയെ അവധിയിലയച്ച് അന്നത്തെ മേയര്‍ പ്രശാന്തിനെ പ്രളയകാലത്തെ നന്മമരമായി അവതരിപ്പിച്ച് ഉപതിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചെടുത്ത പ്രചാരണ തന്ത്രവും കൗശലവും നമ്മള് കണ്ടതാണ്. അതൊക്കെ ഒരുപക്ഷേ, സി പി എമ്മിന്റെ മിടുക്കാണെന്ന് അംഗീകരിക്കുകയും ചെയ്യാം.
പക്ഷേ, അതിനടുത്ത കളികളാണ് ഇതിനകത്തെ നിന്ദ്യമായ രാഷ്ട്രീയക്കളി പുറത്തുകൊണ്ടുവന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ആശ്രമത്തില്‍ ദര്‍ശനം നിര്‍ത്തിയ മാതാ അമൃതാനന്ദമയീ ദേവി കൊറോണ വന്നപ്പോള്‍ ഭക്തരെ കൈവിട്ടു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഒരുവിഭാഗം സഖാക്കള്‍ പ്രസിദ്ധീകരിച്ചു. മാത്രമല്ല, ജനങ്ങളെ കൈവിട്ട ആ അമ്മയാണോ ജനങ്ങളോടൊപ്പം നിന്ന ഈ അമ്മയാണോ നല്ലത്, ഈ ടീച്ചറാണോ ആ ടീച്ചറാണോ നല്ലത് എന്ന ചോദ്യത്തോടെ കെ കെ ശൈലജ ടീച്ചറിന്റെയും കെ പി ശശികല ടീച്ചറിന്റെയും ചിത്രങ്ങളിട്ട പോസ്റ്റുകളും വന്നു. ഇതില്‍ നിന്നാണ് ഇതിന്റെ പിന്നിലെ നീചവും മ്ലേച്ഛവുമായ രാഷ്ട്രീയ ഗൂഢാലോചന പുറത്തു വരുന്നത്.
ലോകം മുഴുവന്‍ ആദരിക്കുകയും കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും ഏത് ഭരണകൂടത്തെക്കാളും അധികമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത മാതാ അമൃതാനന്ദമയിയെ പോലും താറടിച്ച് താഴ്ത്തിക്കെട്ടി, അമ്മയ്ക്ക് ബദലായി ടീച്ചറമ്മയെ ഉര്ത്തിക്കാട്ടാനുള്ള പിണറായിയുടെയും പി ആര് ഏജന്‍സികളുടെയും ശ്രമം കാണുമ്പോള്‍ എങ്ങനെ ചിരിക്കാതിരിക്കും. സുനാമി മുതല്‍ ഓഖിയും പ്രളയവും വരെ, കേരളം കണ്ട, ഇന്ത്യ അഭിമുഖീകരിച്ച എല്ലാ ദുരന്തമുഖങ്ങളിലും സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ ജാഗ്രതയോടെയും സേവന തല്പരതയോടെയും കാര്യങ്ങള്‍ ചെയ്ത മാതാ അമൃതാനന്ദമയീ ദേവി എവിടെ, കണ്ണടയ്ക്കു പോലും സര്‍ക്കാര്‍ ഖജനാവിലെ പണം പുട്ടടിച്ച കെ കെ ശൈലജ എവിടെ! മാതാ അമൃതാനന്ദമീ മഠം വെച്ചു നല്കിയ വീടിന്റെ അടുത്തെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും എത്രകാലം വേണ്ടിവരും?
ഇതില്‍ നിന്നൊക്കെ കാര്യങ്ങള്‍ വ്യക്തമാണ്. അമ്മ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ രാഷ്ട്രീയ പക്ഷഭേദത്തിനോ ഇല്ല. എന്നിട്ടും മനപ്പൂര്‍വ്വം അമ്മയുടെ പേര് ഇതിലേക്ക് വലിച്ചുകൊണ്ടു വന്ന് അമ്മയേക്കാള്‍ വലിയ ആളാണ് ടീച്ചറമ്മ എന്ന് വരുത്താന്‍ നടത്തുന്ന സി പി എം ശ്രമത്തിന്റെ പിന്നിലെ ദുഷ്ടലാക്ക് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് മനസ്സിലാകും. പിന്നെ, ശൈലജ ടീച്ചറിനെക്കാള് നൂറിരട്ടി മികച്ച മന്ത്രിയായിരിക്കും കെ പി ശശികല ടീച്ചര്‍ എന്ന കാര്യത്തില്‍ രണ്ടു പേരെയും അറിയുന്നവര്‍ക്ക് ഒരു സംശയവും ഉണ്ടാകില്ല.
ശൈലജ ടീച്ചര്‍ നിപ്പ പ്രതിരോധത്തിലോ കൊറോണ പ്രതിരോധത്തിലോ മോശമായി എന്നൊന്നും പറയുന്നില്ല. പി കെ ശ്രീമതിയേക്കാള്‍ നന്നായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ച് വിമാനത്താവളത്തില്‍ പരിശോധന നടത്താതെ ഇറ്റലിയല്‍ നിന്നു വന്ന രോഗബാധിതരെ കേരളം മുഴുവന്‍ തുറന്നുവിട്ടതിന്റെ ഉത്തരവാദിത്തം നന്മമരമായ ടീച്ചറമ്മ തന്നെ ഏറ്റെടുക്കണം. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഓട്ടോറിക്ഷയില്‍ വരെ കൊറോണ ബാധിതര്‍ സഞ്ചരിച്ച സാഹചര്യവും ഉണ്ടായി. ഇതൊന്നും കാണാതിരിക്കാനാകില്ല. എല്ലാവരും സംസ്ഥാനസര്‍ക്കാരിന് ഒപ്പം നില്‍ക്കേണ്ട കാലമാണിത്. പ്രതിപക്ഷവും ഭരണകക്ഷിയും നിയമസഭയില്‍ നടത്തിയ തമ്മിലടി പോലും അരോചകമാണ്. ദുരന്തകാലത്തെ ജനവികാരം മുതലെടുത്ത് ടീച്ചറമ്മയെ നന്മമരമാക്കാനുള്ള ശ്രമം നടത്തിക്കോളൂ. പക്ഷേ, അതിന്റെ പേരില്‍ കെ പി ശശികല ടീച്ചറെയും മാതാ അമൃതാനന്ദമയീ ദേവിയെയും ഇകഴ്ത്താനും ചൊറിയാനും നടക്കരുത്.
അമ്മ ദൈവമാണെന്നും ആശ്രമത്തില്‍ പെന്തക്കോസ്തുകാരെ പോലെ രോഗശാന്തി ശുശ്രൂഷ നടത്തുമെന്നും ആരും പറഞ്ഞിട്ടില്ല. ഭക്തിയുടെയും വിശ്വാസത്തിന്റെയും പുറത്ത് പലര്‍ക്കും അനുഭവസാക്ഷ്യങ്ങളുണ്ടാകാം. അതൊന്നും വാണിജ്യ ആവശ്യത്തിനുവേണ്ടി ആശ്രമം ഉപയോഗിച്ചിട്ടുമില്ല. അമ്മ മാത്രമല്ല, അതിനു മുന്‍പ് അവതാരമെടുത്ത സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണപരമഹംസനും മഹര്‍ഷി അരവിന്ദനും അടക്കം ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളോട് സാധാരണക്കാരെ പോലെ ഇടപഴകിയാണ് അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയത്. രോഗബാധിതനായി വേദനകൊണ്ട് പുളയുമ്പോള്‍ പോലും ദര്‍ശനത്തില്‍ താന്‍ സാക്ഷാത്കരിച്ച വിശ്വമാതാവായ കാളീദേവിയോട് വോദന മാറ്റിത്തരാന്‍ ശ്രീരാമകൃഷ്ണപരമഹംസര്‍ പറഞ്ഞില്ല. ഇത് ഭഗവാന് വിഷ്ണുവിന്റെ ദശാവതാരങ്ങളിലും വ്യക്തമാണ്.
അതുകൊണ്ടു തന്നെ, അമ്മ ഭക്തര്‍ക്ക് ദര്‍ശനം കൊടുക്കുന്നത് നിര്‍ത്തിവെച്ചത് ആശ്രമത്തിന്റെ മര്യാദയായി മാത്രം കാണുക. സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കാനുള്ള ഔചിത്യം കാട്ടുമ്പോള്‍, അമ്മ കെട്ടിപ്പിടിച്ച് രോഗം മാറ്റാത്തതെന്താണ് എന്ന് ചോദിക്കുന്ന അല്പജ്ഞരായ സഖാക്കള്‍ക്ക് കാലമാണ് മറുപടി നല്‍കുക. അമ്മ ഈ ജന്മത്തില് ചെയ്ത സേവനപ്രവര്‍ത്തനത്തിന്റെ നൂറിലൊന്ന് എങ്കിലും ചെയ്യാന്‍ കഴിഞ്ഞ ഒരു രാഷ്ട്രീയ നേതാവെങ്കിലും കേരളത്തിലുണ്ടോ? നല്ലത് കാണുമ്പോള്‍ നല്ലതാണെന്ന് പറയാനുള്ള ഔചിത്യം ഇനിയെങ്കിലും കാട്ടിയാല്‍ കേരളത്തിന്റെ 674 കിലോമീറ്റര്‍ പരിധിയില്‍ ഒതുങ്ങുന്ന ചെങ്കൊടി മ്യൂസിയത്തില്‍ എത്താതെയോ നിറം മാറി കാവി ആകാതെയോ സൂക്ഷിക്കാന്‍ കഴിയും. സ്വന്തം അമ്മയ്ക്കു പോലും പണികൊടുക്കാന്‍ ശ്രമിക്കുന്ന അധമന്മാരുടെ കേന്ദ്രം മാത്രമായി സി പി എമ്മും ഇടതുപക്ഷവും മാറരുത്.