റിയാദ് : 67 പുതിയ നോവൽ കൊറോണ വൈറസ് (COVID-19) കേസുകൾ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 238 ആയി. വരും ദിവസങ്ങളിൽ സൗദിയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വര്‍ധനയുണ്ടാകുമെന്ന ആരോഗ്യമന്ത്രി തൗഫിക് അൽ റബിയയുടെ പ്രസ്താവനക്ക് പിന്നാലെ ആണ് പുതിയ കണക്കുകൾ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് ബ്രിട്ടൻ, തുർക്കി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇന്തോനേഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് 45 കേസുകൾ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളങ്ങളിൽ നിന്ന് ആരോഗ്യകേന്ദ്രങ്ങളിലെ ഐസൊലേഷനിലേക്ക് ഇവരെ മാറ്റുകയായിരുന്നു.
അണുബാധ കൂടുതൽ പേരിലേക്ക് പകരുന്നതിനെ നേരിടുന്നതിൽ ഈ നടപടി സഹായിച്ചു.
67 കേസുകളിൽ റിയാദിൽ 19 ഉം കിഴക്കൻ മേഖലയിൽ 23 ഉം ജിദ്ദയിൽ 13 ഉം മക്കയിൽ 11 ഉം അസിറിൽ ഒരു കേസും ഉൾപ്പെടുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
ആറ് കേസുകൾ നേരത്തെ സുഖം പ്രാപിച്ചിരുന്നു. ഗുരുതരമായ ഒരു കേസൊഴികെ ബാക്കി കേസുകൾ ഐസൊലേഷനിൽ സുഖംപ്രാപിച്ചു വരുന്നു.
സമൂഹത്തിന്റെ സുരക്ഷയ്ക്കുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.
കൊറോണ വൈറസ് വ്യാപനത്തെകുറിച്ചുള്ള ഏത് അന്വേഷണത്തിനും ആരോഗ്യ കേന്ദ്രവുമായി 937 എന്ന നമ്പറിൽ ആശയവിനിമയം നടത്താൻ ആരോഗ്യ മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.
വൈറസ് തടയുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള പ്രാദേശികവും ആഗോളവുമായ തീവ്രമായ ശ്രമങ്ങൾക്കിടയിലാണ് രാജ്യമെന്നും സൗദി ഭരണകൂടം വ്യക്തമാക്കി.