റിയാദ് : പുതിയ 205 കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ ആകെ കൊറോണ ബാധിതരുടെ എണ്ണം 767 കടന്നു. അഫ്ഗാനിസ്ഥാൻ സ്വദേശിയായ 51 കാരൻ തിങ്കളാഴ്ച രാത്രി മദീനയിൽ മരിച്ചതോടെ സൗദിയിൽ ആദ്യ കൊറോണ മരണം നടന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി റിയാദിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് റിപ്പോർട്ട് ചെയ്ത കൊറോണ കേസുകൾ ജിദ്ദയിൽ 82, റിയാദിൽ 69, അൽ ബഹയിൽ 12, ബിഷ, നജ്റാൻ എന്നിവിടങ്ങളിൽ 8, അബഹ, ഖത്തീഫ്, ദമ്മാം എന്നിവിടങ്ങളിൽ 6, ജസാനിൽ 3, അൽ-ഖോബാറിലും, ദഹ്റാനിലും രണ്ടു കേസുകൾ, മദീനയിൽ ഒരു കേസ് എന്നീ കണക്കിലാണ്.
കൊറോണ ബാധിതരിൽ 28 പേര് ഇതുവരെ സുഖം പ്രാപിച്ചതായും മന്ത്രാലയ വക്താവ് പറഞ്ഞു.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ കർഫ്യു ആദ്യ ദിനം മുതൽ തന്നെ കർശനമായി നടപ്പാക്കുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ തലാൽ അൽ-ഷൽഹൗബ് പത്രസമ്മേളത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതൽ 21 ദിവസത്തേക്ക് വൈകിട്ട് 7 മണിമുതൽ രാവിലെ 6 മണിവരെ ആണ് കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 10000 റിയാൽ പിഴയും രണ്ടാമതു ലംഘിക്കപ്പെട്ടാൽ ഇരട്ടിയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും