തൃശൂർ: നെല്ല് സംഭരണവും കൊയ്ത്തും അവശ്യസർവീസിലുൾപ്പെടുത്തിയെങ്കിലും തൊഴിലാളികളുടെ അപര്യാപ്തത കർഷകർക്ക് ഭീഷണിയാവുകയാണ്. കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ കോൾപാടങ്ങളിൽ കൃഷി ചെയ്തിരുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചു പോയതാണ് തിരിച്ചടിയായത്. തൊഴിലാളികളെ തിരികെയെത്തിക്കാൻ സർക്കാർ നടപടി എടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കേരളത്തിലെ കോൾപ്പാടങ്ങളിൽ പുഞ്ച കൃഷി പൂർത്തിയായി പലയിടത്തും കൊയ്ത്തും ആരംഭിച്ചിരുന്നു. കൊയ്ത് നടക്കുന്നതിനിടെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ കോൾ പാടങ്ങളിൽ പ്രധാനമായും പണിയെടുക്കുന്ന തമിഴ് നാട് സ്വദേശികളായ തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചു പോയി. ഇതോടെ കൊയ്ത്തും നിന്നു. ശേഷിക്കുന്ന ശുഷ്കം തൊഴിലാളികളുമായാണ് നിലവിൽ കൊയ്ത് നടക്കുന്നത്. നെല്ല് സംഭരണവും കൊയ്ത്തും അവശ്യസർവീസിലുൾപ്പെടുത്തി മന്ത്രിസഭ ഉത്തരവായെങ്കിലും കർഷക തൊഴിലാളികളെ തിരികെ കൊണ്ടുവരാതെ കൊയ്ത്തു പുനരാരംഭിക്കാനാവില്ല. നിലവിലെ സാഹചര്യത്തിൽ തമിഴ്നാട്ടിലെ തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് തിരികെ കൊണ്ടുവരാൻ സാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
നടപടി വൈകുംതോറും സ്ഥിതി ഗുരുതരമാവുകയാണ്. മഴ ആരംഭിച്ചാൽ നെല്ല് മുളയ്ക്കാൻ തുടങ്ങും. മാസങ്ങളുടെ അധ്വാനം പാഴാവുകയും ചെയ്യും. ഇത് കർഷകരെയും തൊഴിലാളികളെയും ചെറുതായല്ല ബാധിക്കുക.