തിരുവനന്തപുരം : കൊറോണയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ കൊണ്ടുവരുന്ന വാഹനങ്ങൾ തടയരുതെന്ന നിർദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. സോപ്പ്, സാനിറ്റൈസർ, ഗ്ലൗസ് , മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങൾ സത്യവാങ്മൂലം പരിശോധിച്ചശേഷം യാത്ര തുടരാൻ അനുവദിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.
കൊറോണയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്നുകൾ, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാപന ഉടമകൾ ആവശ്യപ്പെടുന്നപക്ഷം ജില്ലാ പോലീസ് മേധാവിമാർ പോലീസ് പാസ് നൽകും. ജീവനക്കാർക്കു യാത്ര ചെയ്യാൻ സ്ഥാപന ഉടമ വാഹനസൗകര്യം ഏർപ്പെടുത്തിയാൽ അത്തരം വാഹനങ്ങൾ തടയരുതെന്നു നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരെ വീടുകളിൽ നിന്ന് സ്ഥാപനങ്ങളിലേയ്ക്ക് കൊണ്ടുവരാനും കൊണ്ടുപോകാനും മാത്രമേ വാഹനം ഉപയോഗിക്കാവൂ. ഡ്രൈവർ സത്യവാങ്മൂലം കരുതിയിരിക്കണം. സ്ഥാപനത്തിനുള്ളിലും വാഹനത്തിലും സാമൂഹ്യ അകലം പാലിക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.