ന്യൂഡല്‍ഹി: കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ നിയമം രാജ്യത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ച് മോദി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ചുമതല സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രം ഏറ്റെടുത്തു. സാധാരണയായി ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ സംസ്ഥാത്തിന്റെ അധികാര പരിധിയിലാണ്. എന്നാല്‍ കൊറോണ വൈറസ് രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തരവിട്ടത്. മാര്‍ച്ച് 25 മുതല്‍ 21 ദിവസത്തേക്കാണ് ഈ നിയമം രാജ്യ വ്യാപകമായി പ്രാബല്യത്തില്‍ ഉണ്ടാകുക.
ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ കര്‍ഫ്യുവിന് തുല്യമാണ്. കൂടുതല്‍ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നത് രോഗവ്യാപനം ത്വരിതപ്പെടുത്താന്‍ കാരണമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ദുരന്ത നിവാരണ നിയമം അനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. നിര്ദ്ദേശങ്ങല് ലംഘിക്കുന്നവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. നിയമത്തിന്റെ 51 മുതല്‍ 60 വകുപ്പുകള്‍ പ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയാല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. ഇത്തരം നടപടികള്‍ മൂലം ആരുടെയെങ്കിലും ജീവന് അപകടമുണ്ടാക്കുകയോ ആപത്തുണ്ടാക്കുകയോ ചെയ്താല്‍ രണ്ടു വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടി വരും. തെറ്റായ മുന്നറിയിപ്പുകള്‍ നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.