പാലക്കാട് : ഇന്നലെ കൊറോണ സ്ഥിരീകരിച്ച പാലക്കാട് കാരക്കുറിശ്ശി സ്വദേശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സർക്കാർ നിർദ്ദേശം ലംഘിച്ച് പലയിടത്തായി കറങ്ങി നടന്നതിനാണ് കേസ്. അതേസമയം കൊറോണാ സ്ഥിരീകരിച്ച രണ്ടുപേരുടെയും റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പുറത്തുവിട്ടു.
കഴിഞ്ഞ പതിമൂന്നാം തീയതി ആണ് കാരാകുറുശ്ശി സ്വദേശി ഉംറ കഴിഞ്ഞ് വിദേശത്തുനിന്നും തിരിച്ച് നാട്ടിൽ എത്തിയത്. എന്നാൽ വിദേശത്തുനിന്നുള്ളവർ തിരികെ നാട്ടിലെത്തി ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ നിർദ്ദേശം പാലിച്ചില്ല. മാത്രമല്ല ഇരുപത്തി ഒന്നാം തീയതി നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ ആയത്. അതിനു മുൻപായി സർക്കാർ നിർദ്ദേശം ലംഘിച്ച് പലയിടത്തായി കറങ്ങിനടന്നു. രണ്ട് തവണ പള്ളിയിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തു.
ഒരു യത്തീം ഖാനയിലും, മൂന്ന് തവണ ബാങ്കിലും, നാലുതവണ ആശുപത്രിയിലും, ഒരുതവണ മാർക്കറ്റിലും സന്ദർശനം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ സഞ്ചാരപാത തയ്യാറാക്കുന്നത് ആരോഗ്യ വകുപ്പിന് ശ്രമകരമായ ദൗത്യമായിരുന്നു. നിലവിൽ 23 പേർ ഉൾപ്പെടുന്ന സമ്പർക്ക പട്ടിക പ്രാഥമികമായി ആരോഗ്യവകുപ്പ് പുറത്തുവിട്ടു.
കൂടാതെ ഇദ്ദേഹത്തിന്റെ മകൻ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ആണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 17, 18 തീയതികളിൽ ആയി ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്നു. 17 ന് മണ്ണാർക്കാട് – ആനക്കട്ടി – വഴി കോയമ്പത്തൂരിൽ പോകുന്ന ബസ്സിലും, 18 ന് മണ്ണാർക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിലുമാണ് ജോലി ചെയ്തത്. അതുകൊണ്ടുതന്നെ മകന്റെയും സഞ്ചാരപാത ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
അതേസമയം ഇന്നലെ തന്നെ കൊറോണ സ്ഥിരീകരിച്ച കോട്ടോപ്പാടം സ്വദേശിയുടെ സഞ്ചാരപാതയും ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രണ്ടുപേർ മാത്രമാണ് സമ്പർക്ക പട്ടികയിലുള്ളത്. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.