കൊച്ചി : കൊറോണ പ്രതിരോധത്തിനായി കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി ജയിലുകൾ. പുതുതായി എത്തുന്ന തടവുകാർക്ക് കർശന മെഡിക്കൽ പരിശോധനയും, ക്വറന്റൈനും ഏർപ്പെടുത്തി. ഒപ്പം മാസ്ക്കുകളുടെയും, സാനിറ്റൈസറുകളുടെയും നിർമ്മാണവും പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ ജയിലുകളിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉദ്യോഗസ്ഥരുടെ ടാസ്ക് ഫോഴ്സുകൾ സജീവമാണ്. പുതുതായി എത്തുന്ന തടവുകാരെ ജയിൽ ഡോക്ടർ വിശദമായി പരിശോധിച്ച് ആദ്യ ആറ് ദിവസം നിർബന്ധിത നിരീക്ഷണത്തിനായി മാറ്റുകയാണ്. ഒപ്പം സർവ്വ സജ്ജമായ ഐസൊലേഷൻ വാർഡുകളും ഒരുക്കിയിരിക്കുന്നു. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ 14 ദിവസത്തേക്ക് ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. നിലവിൽ കൂടുതൽ തടവുകാരെ ഒന്നിച്ച് ഒരു സെല്ലിൽ പാർപ്പിക്കുന്നില്ല. തടവുകാർക്ക് മാസ്ക്ക് ഉൾപ്പെടെയുള്ള സുരക്ഷ മുൻകരുതലുകൾ നിർബന്ധമാക്കിയിട്ടുമുണ്ട്.
ജില്ലാജയിൽ, വനിതാ ജയിൽ എന്നിവിടങ്ങളിലെല്ലാം മാസ്ക് നിർമ്മാണവും, സാനിറ്റൈസർ നിർമ്മാണങ്ങളും നടക്കുന്നുണ്ട്. നിലവിൽ മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ജയിൽ സ്റ്റാളുകളിൽ നിന്ന് തുണിയുടെ മാസ്ക്കും, സാനിറ്റൈസറുകളും നൽകുന്നത്. തടവുകാരാണ് മാസ്ക്കുകൾ തൈക്കുന്നത്. പരോൾ നിയന്ത്രണം ഉൾപ്പെടെ ജയിലുകളിൽ രോഗ വ്യാപന സാദ്ധ്യതകളെ പൂർണമായും തടയുന്നതിനുള്ള മുൻകരുതലുകളും എടുത്തിട്ടുണ്ട്.