കൊച്ചി : ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍. തൊഴിലുടമകള്‍ ഭക്ഷണം എത്തിക്കാതായതോടെ ഇവര്‍ ദിവസങ്ങളായി പട്ടിണിയിലാണ്. മതിയായ സുരക്ഷ മുന്‍ കരുതലുകള്‍ പോലും ഇവരുടെ താമസ സ്ഥലങ്ങളില്‍ ഉറപ്പ് വരുത്തിയിട്ടില്ല. അതേസമയം അന്യസംസ്ഥാന തൊഴിലാളികളുടെ പുനരധിവാസത്തിനായി വേണ്ട നടപടികള്‍ സ്വീകരിച്ചുവരുന്നതായി എറണാകുളം റൂറല്‍ എസ് പി അറിയിച്ചു.
എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് പെരുമ്പാവൂർ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ പലര്‍ക്കും ദിവസങ്ങളായി ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് പരാതി.
പെരുമ്പാവൂരില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിച്ചതായി ലേബര്‍ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യങ്ങള്‍ ഉടന്‍ ലഭ്യമാക്കും. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുന്നത് കൊണ്ടാണ് കാല താമസം നേരിടേണ്ടി വന്നതെന്നും ലേബര്‍ ഓഫീസര്‍ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നം ജില്ലാ കളക്ടറെ അറിയിച്ചതായി ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക്ക് വ്യക്തമാക്കി. ഇവരെ പാര്‍പ്പിക്കാനായി സമീപത്തുള്ള സ്കൂളുകളോ കെട്ടിടങ്ങളോ ഉപയോഗിക്കുമെന്നും എസ് പി കൂട്ടി ചേര്‍ത്തു.
നിലവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കോളനികളില്‍ മതിയായ ശൂചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള സാമൂഹിക അകലം പോലും പാലിക്കതെയാണ് കോളനികളില്‍ ഇവര്‍ തിങ്ങിപാര്‍ക്കുന്നത്.