ശ്രീനഗർ: ജമ്മു കാശ്മീരിൽ വിദേശ യാത്രയുടെ വിവരങ്ങൾ മറച്ചുവെച്ച 152 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവരെയാണ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതെന്ന് ശ്രീനഗർ ജില്ലാ മജിസ്ട്രേറ്റ് ഷെയ്ദ് ചൗധരി അറിയിച്ചു.
യുഎഇ, ഇറാൻ, ഹംഗറി, തായ്വാൻ, മലേഷ്യ, കംബോഡിയ, ഇറ്റലി, സൗദി അറേബ്യ, ബംഗ്ലാദേശ്, മലേഷ്യ, കസാക്കിസ്താൻ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവരെയാണ് നിരീക്ഷണത്തിലാക്കിയത്. കൺട്രോൾ റൂമിന്റെ സഹായത്തോടെയാണ് ഇവരുടെ യാത്ര വിവരങ്ങൾ കണ്ടെത്തിയത്. ജില്ലാ മജിസ്ട്രേറ്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ കൊറോണ വൈറസ് ബാധയേറ്റ് ജമ്മു കശ്മീരിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയേറ്റ് മരിച്ച 65കാരനുമായി സമ്പർക്കം പുലർത്തിയ മറ്റു നാല് പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും ബന്ദിപ്പൊര സ്വദേശികളാണ്.