റിയാദ് : 112 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1012 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദുൾ അലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. 33 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 100 പേർക്ക് രോഗബാധിതരുമായുള്ള നേരിട്ടുള്ള ബന്ധത്തിലൂടെ പകർന്നു കിട്ടിയതാണെന്നും 12 കേസുകൾ വിദേശ യാത്രയിലൂടെ പകർന്നു കിട്ടിയതാണെണെന്നും ഡോ.മുഹമ്മദ് അൽ-അബ്ദുൾ അലി പറഞ്ഞു. വൈറസ് ഏറ്റവും കൂടുതൽ പടർന്നു പിടിക്കുന്നത് രാജ്യതലസ്ഥാനമായ റിയാദിൽ ആണ്.
റിയാദിൽ 34, മക്കയിൽ 26, തായിഫിൽ 18, ജിദ്ദയിൽ 13, ദമ്മാമിൽ 6, ഖത്തീഫിൽ 5, മദീനയിൽ 3, അൽഖോബാർ ഹോഫുഫ് എന്നിവിടങ്ങളിൽ 2, ദഹ്റാൻ, ബുറൈദ, ഖാഫ്ജി എന്നിവിടങ്ങളിൽ ഒന്ന് വീതവും ആണ് ഇന്ന് കൊറോണ കേസുകൾ കണ്ടെത്തിയിരിക്കുന്നത്.
കൊറോണ വ്യാപനം തടയുന്നതിന് എടുത്ത കടുത്ത നടപടികളുടെ ഭാഗമായി രാജ്യത്ത് തിങ്കളാഴ്ച മുതൽ 21 ദിവസത്തേക്കു കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്. റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ ഉച്ചക്കുശേഷം 3 മണി മുതലും മറ്റു പ്രദേശങ്ങളിൽ വൈകിട്ട് 7 മണിമുതൽ രാവിലെ 6 മണിവരെയുമാണ് കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കു 10000 സൗദിറിയാലാണ് പിഴ.