കണ്ണൂർ: കോഴിക്കോട് വെച്ച് ജനം ടിവിയുടെ വാർത്താ സംഘത്തിനുനേരെ ആക്രമം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മാദ്ധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (കെആർഎംയു ) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ചു.
മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം കാടത്തം വെച്ചു പൊറുപ്പിക്കാനാവില്ല. റിപ്പോർട്ടർ എ.എൻ അഭിലാഷിനും ക്യാമറാമാൻ കെ.ആർ മിഥുനും ക്യാമറ അസിസ്റ്റന്റ് നിജേഷിനും മർദ്ദനമേറ്റിട്ടുണ്ട്. ക്യാമറ തകർക്കാനുള്ള ശ്രമവും ഉണ്ടായി. അക്രമാസക്തർ റിപ്പോർട്ടറുടെ കൈയ്യിലിരുന്ന മൈക്ക് പിടിച്ച് വാങ്ങി കൊണ്ട് പോയി. പിന്നീട് പോലീസ് ഗോഡൗണിൽ തെരച്ചിൽ നടത്തിയാണ് ഇവ കണ്ടെടുത്തത്.
അക്രമികൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും, മാദ്ധ്യമ പ്രവർത്തകരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കണമെന്നും കെആർഎംയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.