യു.എ.ഇയിൽ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും കാലാവധി തീർന്ന വിസകൾ മെഡിക്കൽ പരിശോധന ഒഴിവാക്കി പുതുക്കി നൽകുവാൻ തീരുമാനിച്ചു.യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം, ആരോഗ്യ-പ്രതിരോധ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് എന്നിവയാണ് ഈ തീരുമാനമെടുത്തത്.
ഇതോടെ വിസ പുതുക്കുന്നതിനുള്ള പരിശോധനകൾ അധികൃതർ ഒഴിവാക്കി.വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ഗാർഹിക സേവന തൊഴിലാളികൾക്കും മാത്രമേ ഈ നിയമം ബാധകമാകൂ എന്ന് അധികൃതർ വ്യക്തമാക്കി. വിസക്കുള്ള ഫീസ് ഓൺലൈൻ വഴി അടക്കാനാവും.
കൊറോണ വൈറസ് പടരുന്ന സഹചര്യത്തിൽ ജനങ്ങൾ പുറത്തിറങ്ങുകയും ഇടകലരുകയും ചെയ്യുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുവാൻ ലക്ഷ്യമിട്ടാണ് ഈ നടപടി. രാജ്യത്തെ ഫിറ്റ്നസ് പരിശോധന കേന്ദ്രങ്ങളും വിസ സേവനങ്ങൾ നൽകുന്ന ആമർ സെന്ററുകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയുമാണ്.