കോഴിക്കോട്: കഴിഞ്ഞ ദിവസം വെള്ളയില്‍ ബിവറേജസ് കോര്പ്പറേഷന് ഗോഡൗണിലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വാര്‍ത്താസംഘത്തെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗോഡൗണിലെ സിഐടിയു തൊഴിലാളികളായ ജയ്സല്‍, ആബിദ് ,സവാദ് , സിറാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് കണ്ടെത്തിയതോടെ തുടര്‍ നടപടികളിലേക്ക് പൊലീസ് കടന്നതായി അറിയിച്ചു.
കോറോണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് കോഴിക്കോട് വെള്ളയില്‍ ബിവറേജസ് കോര്പ്പറേഷന് ഗോഡൗണില്‍ മദ്യം ലോറിയില്‍ നിന്ന് മാറ്റുന്ന വാര്‍ത്ത പൊതുസമൂഹത്തില്‍ എത്തിച്ചതിനാണ് സിഐടിയു തൊഴിലാളികള്‍ ജനം ടിവി സംഘത്തെ ആക്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ജയ്സല്‍ എന്ന തൊഴിലാളിയാണ് ഏറ്റവും ക്രൂരമായ അക്രമണം നടത്തിയതെന്നും ആബിദ് , സവാദ്, സിറാജ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എഫ് ഐ ആർ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതികളെ മര്‍ദ്ദനമേറ്റ റിപ്പോര്‍ട്ടര്‍ അഭിലാഷും ക്യാമറാമാന് മിഥുനും തിരിച്ചറിയേണ്ട നടപടിക്രമങ്ങളിലേക്കാണ് ഇനി കടക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ അറസ്റ്റുകളും പ്രതികളെ ജയിലിലേക്ക് അയക്കുന്നതിനുമൊക്കെ നിയന്ത്രണം ഉണ്ടായതിനാല്‍ ഇവരെ അടിയന്തിരമായി അറസ്റ്റ് ചെയ്യുന്നില്ല എന്നും കൊറോണ നിയന്ത്രണം അവസാനിച്ച ശേഷം പ്രതികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ ലോക്ക് ഡൗണ്‍ ലംഘിച്ച് ബിവറേജസ് ഗോഡൗണില്‍ ഇരുപതിലധികം തൊഴിലാളികള്‍ ഒന്നിച്ചു കൂടി ജോലി ചെയ്യാന്‍ ശ്രമിക്കുന്ന വാര്‍ത്തയാണ് അഭിലാഷ് തല്‍സമയ ദൃശ്യങ്ങള്‍ക്കൊപ്പം അവതരിപ്പിച്ചത്. ഈ സമയത്ത് തൊഴിലാളികള്‍ സംഘമായി എത്തി ജനം ടിവി സംഘത്തെ ക്രൂരമായി അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റികളും സംസ്ഥാന കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.