ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകൾക്കു പുറമെ അബുദാബി എമിറേറ്റിന്റെ ഭാഗമായ അൽഐൻ, അൽദഫ്റ ഭാഗങ്ങളിലുമാണു അഞ്ചുമിനിറ്റുകൊണ്ട് കൊറോണ വൈറസ് രോഗബാധ കണ്ടെത്താനുള്ള മൊബൈൽ ടെസ്റ്റ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത് . 10 ദിവസത്തിനകം പുതിയ പരിശോധനാ കേന്ദ്രം പ്രവർത്തനസജ്ജമാക്കാൻ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശിച്ചു. ആരോഗ്യ വിഭാഗത്തിനു കീഴിൽ അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ കഴിഞ്ഞ ദിവസം തുറന്ന കൊറോണപരിശോധന കേന്ദ്രത്തിന് ലഭിച്ച പ്രതികരണത്തെ തുടർന്നാണ് കൂടുതൽ കേന്ദ്രങ്ങൾ തുറക്കാൻ നിർദേശം നൽകിയത്.ദുബായ്, ഷാർജ കേന്ദ്രത്തിന്റെ ആനുകൂല്യം അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റിലുള്ളവർക്കും പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ രാജ്യത്തെ എല്ലാ എമിറേറ്റിലുള്ളവർക്കും ഈ സൗകര്യം ലഭ്യമാകും.അതേസമയം യു.എ.ഇയില്‍ ഇതുവരെ 2,20,000 കൊറോണ വൈറസ് കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളില്‍ കൊറോണ പരിശോധന നടത്തിയ രണ്ടാമത് രാജ്യമാണ് യു.എ.ഇ.