പോര്‍ട്ട് ബ്ലയര്‍ : ആൻഡമാൻ നിക്കോബാറില്‍ വൈറസ് ബാധി സ്ഥിരീകരിച്ച 10 പേരില്‍ ഒന്‍പത് പേര്‍ക്കും രോഗം ബാധിച്ചത് നിസാമുദ്ദീനിലെ ദര്‍ഗയില്‍ സംഘടിപ്പിച്ച മതസമ്മേളനത്തില്‍ നിന്ന്. രോഗബാധ സ്ഥിരീകരിച്ച ഒന്‍പത് പേരും നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തതായി ആൻഡമാൻ നിക്കോബാര്‍ ഭരണകൂടം അധികൃതര്‍ വ്യക്തമാക്കി. ദ്വീപില്‍ നിന്നും 75 പേരാണ് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിസാമുദ്ദീനിലേക്ക് പോയതെന്നും അധികൃതര്‍ പറഞ്ഞു.
മത സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇവരുമായി ഇടപഴകിയ 1800 ആളുകള്‍ നീരീക്ഷണത്തിലാണ്. മത സമ്മേളനത്തില്‍ പങ്കെടുത്ത ഒരാളുടെ ഭാര്യക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മാര്‍ച്ച് 19 മുതല്‍ 23 വരെ നടന്ന സമ്മേളനത്തിന് ശേഷം രണ്ട് വിമാനങ്ങളിലായാണ് 75 പേരും പോര്‍ട്ട് ബ്ലയറില്‍ എത്തിയത്. വിമാനത്താവളത്തില്‍ എത്തിയ ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരെ ആശുപത്രിയില്‍ ആക്കുകയും രോഗ ലക്ഷണം പ്രകടിപ്പിച്ച ഏഴ് പേരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
എന്നാല്‍ നിരീക്ഷണത്തില്‍ തുടരെ ഇവരും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ഏഴു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകായിരുന്നു.