കണ്ണൂര്‍ : കൊറോണ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേര്‍ക്കെതിരെ കേസ്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് രോഗികള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ആശുപത്രിയിൽ നിരന്തരമായി ശല്യമുണ്ടാക്കിയതിനാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.
രോഗികള്‍ മാസ്ക്ക് ധരിക്കാനും, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും വിസമ്മതിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇതിന് പുറമേ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് രോഗികള്‍ക്കും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കി. ഇവരുടെ ചെയ്തികള്‍ ആരോഗ്യപ്രവര്‍ത്തകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായില്‍ നിന്നെത്തിയ കോട്ടയം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 47 ആയി.