കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആശംസ അയച്ച പ്രവർത്തി അനാവശ്യമാണെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. കൊറോണ നിരീക്ഷണത്തിലുള്ളവരുടെ വിവരം ചോർന്നു സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ച വിവരം ജനം ടിവിയാണ് റിപ്പോർട്ട് ചെയ്തത്.
കൊറോണയുടെ പേരിൽ ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കണമെന്നിരിക്കെ അവരുടെ ഫോണ്‍ നമ്പര്‍ അടക്കമുളള വിവരങ്ങള്‍ ചോർന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് ലഭിച്ചിരുന്നു. മാത്രമല്ല നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആശംസ സന്ദേശം അയക്കുകയും ചെയ്തു. സംഭവം ജനം ടിവി റിപ്പോർട്ട് ചെയ്യുകയും നിരീക്ഷണത്തിൽ കഴിയുന്നവരുടെ സ്വകാര്യത കണക്കിലെടുക്കാതെ ലഭിച്ച വിവരങ്ങൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച സിപിഎം നേതാവിന്റെ പ്രവർത്തി വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു. ഇതോടെയാണ് എം വി ജയരാജന്റെ നടപടിയെ ശക്തമായി വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത്.
മുഖ്യമന്ത്രിയുടെ പരസ്യ വിമർശനം സിപിഎം ജില്ലാ നേതൃത്വത്തിനു കനത്ത തിരിച്ചടിയായിരിക്കുകയാണ്.