ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജ വാർത്ത നൽകിയ ‘ദി വയർ’ മാഗസിൻ എഡിറ്റർ സിദ്ധാർഥ് വരദരാജനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ട്വിറ്ററിൽ നിന്നും വ്യാജ വാർത്ത നീക്കം ചെയ്യണമെന്ന സർക്കാർ നിർദ്ദേശം അവഗണിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. വരദരാജനെതിരെ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തബ്ലീഗ് ജമാ അത്തിൽ നടന്ന മതസമ്മേളനത്തെ വെള്ളപൂശാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് യോഗി ആദിത്യനാഥിനെതിരെ സിദ്ധാർഥ് വരദരാജൻ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. തബ്ലീഗ് ജമാ അത്തിൽ മതസമ്മേളനം നടന്ന ദിവസം തന്നെ ആദിത്യനാഥ് മാർച്ച് 25 മുതൽ ഏപ്രിൽ 2 വരെ നീണ്ടുനിൽക്കുന്ന വിപുലമായ റാം നവമി ആഘോഷങ്ങൾക്ക് ആഹ്വാനം ചെയ്തിരുന്നു എന്നാണ് വരദരാജൻ ട്വീറ്റ് ചെയ്തത്. ശ്രീരാമൻ കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്ന് ആദിത്യനാഥ് പറഞ്ഞതായും ട്വീറ്റിൽ പരാമർശിച്ചിരുന്നു.
വരദരാജന്റെ ട്വീറ്റിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ മാദ്ധ്യമ ഉപദേഷ്ടാവായ മൃതുഞ്ജയ് കുമാർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി അത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ട്വീറ്റ് നീക്കം ചെയ്തില്ലെങ്കിൽ അപകീർത്തി കേസ് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ സിദ്ധാർഥ് വരദരാജൻ മാപ്പ് പറയുകയോ ട്വീറ്റ് നീക്കം ചെയ്യുകയോ ചെയ്യാതിരുന്നതോടെയാണ് ഉത്തർപ്രദേശ് സർക്കാർ നടപടി എടുത്തത്.