ആലപ്പുഴ: സംസ്ഥാനത്തെ വ്യാജ മദ്യത്തിന്റെയും വാറ്റിന്റെയും നിർമ്മാണവും വിൽപ്പനയും പെരുകുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ ആലപ്പുഴ ജില്ലയിൽ മുൻ എക്സൈസ് ഉദ്യോഗസ്ഥനടക്കം 12 പേർ
അറസ്റ്റിലാകുകയും 600 ലിറ്ററിലധികം വ്യാജമദ്യം പിടികൂടുകയും ചെയ്തു. ഇതേ സമയം ജില്ലയിലെ മിക്ക ഇടങ്ങളിലും വ്യാജ മദ്യവും വാറ്റും സുലഭമാണ്.
കഴിഞ്ഞ ദിവസം വയനാട് സുല്‍ത്താന്‍ ബത്തേരിയിലും ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 130 ലിറ്റര്‍ വാഷ് പിടികൂടിയിരുന്നു. സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിൽ ഓടപ്പള്ളം ഭാഗത്തെ വനമേഖലയിലാണ് ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന വാഷ് പിടികൂടിയത്.
സമാനമായ രീതിയിൽ കഴിഞ്ഞ ഞായറാഴ്ച ഇടുക്കി അണക്കര ആറാം മൈലില്‍ നടത്തിയ പരിശോധനയിൽ 2000 ലിറ്റര്‍ കോഡയും വാറ്റു ചാരായവും നാടന്‍ തോക്കും വെടിമരുന്നും മറ്റ് ഉപകരണങ്ങളും പിടികൂടിയിരുന്നു. ആറാം മൈലിന് സമീപം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വാറ്റുകേന്ദ്രത്തില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് വൻ ചാരായ വേട്ട നടന്നത്.