റിയാദ് : പുതിയ 165 കൊറോണ വൈറസ് കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചതോടെ സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 1885 കടന്നു. അസുഖം ഭേദമായവർ 328 ആണെന്നും 21 പേര് മരണമടഞ്ഞെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പുതിയ കണക്കുകൾ പ്രകാരം മക്കയിൽ 46, മദീനയിൽ 48, ജിദ്ദയിൽ 30 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടിലുള്ളത്. കൊറോണ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ മക്കയിലും മദീനയിലും ഇന്നുമുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ 24 മണിക്കൂർ കർഫ്യു ഏർപ്പെടുത്തി.
ഈ രണ്ടു നഗരങ്ങളിലെയും താമസക്കാർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക് രാവിലെ 6 മണിമുതൽ വൈകിട്ട് 3 മണിവരെ വരെ വീടിനു പുറത്തു പോകാൻ അനുവാദമുണ്ട്. സുരക്ഷ സേന, മാധ്യമങ്ങൾ, മാറ്റ് സുപ്രധാന പൊതു-സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്നവർ എന്നിവർക്ക് ഒഴികെ മറ്റാർക്കും തന്നെ ഈ നഗരങ്ങളിൽ പ്രവേശിക്കുന്നതിനോ നഗരം വിട്ടു പുറത്തു പോകുന്നതിനോ അനുവാദമില്ല.
രാജ്യത്ത് വർധിച്ചു വരുന്ന കൊറോണ വ്യാപനം തടയാനും രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനും ആരോഗ്യ വിദഗ്ദ്ധരുടെയും അധികാരികളുടെയും ശുപാർശകൾ നടപ്പിലാക്കുന്നതാണ് പുതിയ നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.