തൃശൂർ: കൊറോണ കാലത്ത് അജ്ഞാതന്റെ സാന്നിധ്യം കൂടിയായതോടെ ഏറെ ഭീതിയിലായിരിക്കുകയാണ് തൃശൂർ കുന്നംകുളത്തേയും പരിസര പ്രദേ ശങ്ങളിലെയും നാട്ടുകാർ. തങ്ങളുടെ ഉറക്കം കെടുത്തുന്ന അജ്ഞാതനെ പിടികൂടാനായി കാവലിരിക്കുകയാണ് നാട്ടുകാരായ ഭൂരിഭാഗം പേരും.
മനുഷ്യന്റെ ശരാശരി വലുപ്പത്തേക്കാൾ ഉയരമുള്ള ഒരു രൂപത്തെ രാത്രിയിൽ കാണുന്നതായാണ് നാട്ടുകാരുടെ പരാതി. കുന്നംകുളം, പഴഞ്ഞി, ചിറക്കൽ, കരിക്കാട്, ഭട്ടിമുറി തുടങ്ങിയ സ്ഥലങ്ങളിൽ അജ്ഞാത രൂപം കണ്ടതായാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. തങ്ങൾ പിന്തുടർന്നെങ്കിലും വേഗത്തിൽ അജ്ഞാതൻ രക്ഷപ്പെട്ടുകളയുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
കൊറോണ മുൻകരുതൽ ലംഘിച്ചു ആരും അജ്ഞാതന്റെ പിറകെ പോവേണ്ടതില്ലെന്നു പോലീസ് പറയുന്നു. അജ്ഞാതനു പുറമെ ഇയാളെ തെരഞ്ഞ് പുറത്തിറങ്ങുന്നവരെയും പിടിക്കാനാണ് പോലീസിന്റെ തീരുമാനം. അജ്ഞാത രൂപമെന്ന രീതിയിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. ഓൺലൈൻ ഗെയിമിന്റെ ഭാഗമായുള്ള പ്രചാരണമാണോ അജ്ഞാതന്റെ സാന്നിധ്യത്തിന് പിന്നിലെന്നത് ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.