തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ദിവസങ്ങൾ പിന്നിടുമ്പോൾ ദേശീയപാത അടക്കം നിരത്തുകളില്‍ വാഹനങ്ങളൊഴിയുന്നില്ല. നിസ്സഹായരായ പോലീസുകാരുടെ മുന്നിലൂടെ യാത്രക്കാര്‍ സ്വൈരവിഹാരം നടത്തുന്നു. നെയ്യാറ്റിന്‍കര നഗരത്തിലും ആലുംമൂട് ജംഗ്ഷന്, ടി ബി ജംഗ്ഷന്, വഴിമുക്ക്, ബാലരാമപുരം എന്നിവിടങ്ങളിലും പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു വശത്തു കൂടി മാത്രം വാഹനങ്ങള്‍ പോകുന്ന വിധത്തിലാണ് ക്രമീകരണം. വഴിമുക്കില്‍ ദേശീയപാതയില്‍ കൂടാതെ കാഞ്ഞിരംകുളം റോഡിലേയ്ക്കുള്ള പ്രവേശനപാതയിലും ബാരിക്കേഡുണ്ട്. കഴിഞ്ഞ മാസം അവസാനത്തെ ദിനങ്ങളില്‍ പെന്‍ഷന്‍കാരെ പരിഗണിച്ചും കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ റേഷന്‍ കടകളില്‍ പോകുന്ന ഗുണഭോക്താക്കളെ കണക്കിലെടുത്തുമൊക്കെ പൊതുവേ നിയന്ത്രണത്തില്‍ അയവു വന്നെങ്കിലും വാഹന പരിശോധന കാര്യക്ഷമമായി തന്നെ നടന്നു.
രാവിലെ മുതല്‍ രാത്രി വരെ നീളുന്ന ഡ്യൂട്ടിയില്‍ അല്പ്പവും അസഹിഷ്ണുത പ്രകടമാക്കാതെയാണ് എല്ലായിടത്തും പോലീസ് പരിശോധന തുടരുന്നത്. ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ പരിശോധന കര്‍ക്കശമാക്കിയപ്പോള്‍ കേസുകളുടെ എണ്ണം കുറഞ്ഞു. പക്ഷെ, പിന്നീട് സ്ഥിഗതികള്‍ പലയിടത്തും മാറി. ഇന്നലെ മാത്രം നെയ്യാറ്റിന്‍കരയില്‍ അകാരണമായി വാഹനങ്ങളുമായി പുറത്തിറങ്ങിയ പത്തു പേര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുമ്പോൾ ആളുകള്‍ ഇതോടൊപ്പം സഹകരിക്കണമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര് ഹീബ പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യമായി വീടിനു പുറത്തിറങ്ങരുതെന്നുമുള്ള നിര്‍ദ്ദേശം ആത്മാര്‍ഥമായി പാലിക്കണമെന്നും ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. നഗരസഭ പരിധിയില്‍ ഇന്നലെ 59 പേര് ഹോം ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയാക്കി. നരസഭ മോണിട്ടര്‍ ചെയ്യുന്ന വീടുകളില്‍ ഐസൊലേഷനിലുള്ളവരുടെ സംഖ്യ 257 ആയി കുറഞ്ഞു.