റിയാദ് : ദമ്മാം, അൽ-ഖത്തീഫ്, തായിഫ് നഗരങ്ങളിൽ കർഫ്യു സമയം വർധിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ന് റിപ്പോർട്ട് ചെയ്ത 154 കൊറോണ കേസുകളോടെ സൗദിയിൽ ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 2039ൽ എത്തിയ സാഹചര്യത്തിൽ ആണ് പുതിയ നടപടി. ഈ നഗരങ്ങളിൽ ഇന്ന് വൈകിട്ട് 3 മണി മുതൽ രാവിലെ 6 മണിവരെ ആണ് കർഫ്യു.
പുതിയ 4 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 25 ആയി. 41 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ഇതുവരെ രോഗമുക്തി നേടിയവർ 351 പേരാണ്.
മക്കയിലും മദീനയിലും ഇന്നലെ മുതൽ 24 മണിക്കൂർ കർഫ്യു ഏർപ്പെടുത്തിയിരുന്നു. രാജ്യ തലസ്ഥാനമായ റിയാദിൽ ആദ്യഘട്ടം മുതൽ തന്നെ വൈകിട്ട് 3 മണി മുതൽ കർഫ്യു ബാധകമാക്കിയിരുന്നു. കൂടാതെ രാജ്യത്ത് മുഴുവൻ പ്രേദേശങ്ങളിലും വൈകിട്ട് 7 മണിമുതൽ കർഫ്യു നിലനിൽക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സൗദി ഭരണകൂടം കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണ് ഈ നിയന്ത്രണങ്ങൾ.