റിയാദ് : എല്ലാ പ്രവാസികൾക്കും മൂന്ന് മാസത്തേക്ക് സൗജന്യമായി റെസിഡൻസി പെർമിറ്റ് (ഇകാമ) പുതുക്കി നൽകാൻ ജവാസത്ത് (പുതുക്കാൻ പാസ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ) ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസ് ബാധയുടെ പശ്ചാലത്തിൽ അതുമൂലം തൊഴിലാളികൾക്കുണ്ടായ ആഘാതം ലഘൂകരിക്കാനാണു മൂന്നു മാസത്തേക്ക് ഇക്കാമ സൗജന്യമായി പുതുക്കി നൽകാനുള്ള തീരുമാനം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
വാണിജ്യ, വ്യാവസായിക തൊഴിലുകളിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പ്രവാസികളെയും ഈ തീരുമാനത്തിൽ ഉൾപ്പെടുത്തുമെന്ന് ജവാസത്ത് അറിയിച്ചു. ഈ വർഷം മാർച്ച് 18 മുതൽ ജൂൺ 30 വരെ ഇക്കാമ കാലാവധി കഴിയുന്നവർക്ക് മാത്രമേ ഈ സൗജന്യം ലഭിക്കു എന്നും ജവാസാത്ത് വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സർവീസസ് പ്ലാറ്റ്ഫോമായ “അബ്ഷെർ” അല്ലെങ്കിൽ “മുക്കീം” ഇ-പോർട്ട് വഴി ഉടമയ്ക്ക് ഇക്കാമ പുതുക്കാനാകുമെന്നും ജവാസത്ത് ഓഫീസുകളെ വ്യക്തിപരമായി ബന്ധപ്പെടേണ്ട ആവശ്യമില്ലെന്നും ജവാസത്ത് കൂട്ടിച്ചേർത്തു.