വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നുകള്‍ നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് അമേരിക്ക. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
എന്നാല്‍ തങ്ങളെ സഹായിക്കണമെന്നും കയറ്റുമതി തുടരണമെന്നുമാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യം ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്നും മരുന്നിന്റെ കയറ്റുമതിയിലേര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസില്‍ നടന്ന കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ മരുന്ന് കഴിക്കാന്‍ താനും തയ്യാറാണെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ട്വീറ്ററില്‍ കുറിച്ചിരുന്നു. കൊറോണ വൈറസ് ബാധക്കെതിരെ ഇന്ത്യയും അമേരിക്കയും ഒന്നിച്ചു പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.
കൊറോണ വൈറസ് ബാധയെ നേരിടാന്‍ ഇന്ത്യ യുഎസ് പങ്കാളിത്തത്തിന്റെ മുഴുവന്‍ കഴിവും പ്രയോജനപ്പെടുത്തുമെന്ന് ഇരുവരും ധാരണയിലെത്തിയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.