തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് രാത്രി ലൈറ്റുകൾ അണച്ചാൽ പണികിട്ടുമെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവനയെ തിരുത്തി കെ.എസ്.ഇ.ബി ചെയർമാൻ. ലൈറ്റുകൾ ഒരുമിച്ച് അണയ്ക്കുമ്പോൾ വൈദ്യുതി വിതരണം തകരാറിലാവില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള പറഞ്ഞു.വിതരണ ശൃംഖലയിൽ വ്യതിയാനങ്ങളുണ്ടായാൽ അത് പരിഹരിക്കാൻ ബോർഡിനു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി വിളക്കുകൾ ഒരുമിച്ച് അണച്ചാൽ പണികിട്ടുമെന്നുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണങ്ങൾ സജീവമായിരുന്നു. ഇതെ തുടർന്നാണ് ബോർഡിന്റെ വിശദീകരണം വന്നത്. എൺപത്തഞ്ച് ലക്ഷം ഗാർഹിക ഉപഭോക്താക്കൾ ആണ് കേരളത്തിൽ ഉള്ളത്. ഇവരെല്ലാവരും മുഴുവൻ വിളക്ക് അണച്ചാൽ പോലും 400 മെഗാവാട്ടിൽ കൂടുതൽ കുറവ് വരില്ല. കേരളത്തിന്റെ ആകെ ശേഷി 3800 മെഗാവാട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യാനുസരണം വേണ്ട ക്രമീകരണങ്ങൾ കെ.എസ്.ഇ.ബി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈറ്റുകൾ അണച്ചാൽ അത് പവർ ഗ്രിഡിനെ ബാധിക്കില്ലെന്ന് കേന്ദ്ര ഊർജ്ജ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വീടുകളിലെ ലൈറ്റുകൾ മാത്രമാണ് അണയ്ക്കുന്നത്. വഴിവിളക്കുകളും മറ്റ് വൈദ്യുത ഉപകരണങ്ങളും അണയ്ക്കുന്നില്ല. ആശുപത്രികളിലും മറ്റ് അവശ്യ സേവന സ്ഥാപനങ്ങളിലും അണയ്ക്കേണ്ടതില്ലെന്നും ഊർജ്ജമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യം കൊറോണയെ ഒരുമിച്ച് നേരിടുമെന്ന പ്രഖ്യാപനമുയർത്തി ആരും ഒറ്റയ്ക്കല്ലെന്ന സന്ദേശം പ്രചരിപ്പിക്കാൻ രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വിളക്കുകൾ അണയ്ക്കണമെന്നും ദീപം തെളിക്കണമെന്നുമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.