പാലക്കാട്: തമിഴ്നാട്ടിൽ കൊറോണ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത വേണമെന്ന് മന്ത്രി എ.കെ ബാലൻ. ലോക്ക് ഡൗൺ അവസാനിച്ചാലും അതിർത്തി ചെക്ക് പോസ്റ്റുകളിലെ നിയന്ത്രണം കർശനമായി തുടരേണ്ട സാഹചര്യമാണെന്നും എ കെ ബാലൻ പറഞ്ഞു.
പാലക്കാട് ജില്ലയിൽ ഇതുവരെ ഏഴു പേർക്ക് മാത്രമേ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളു എങ്കിലും, ജില്ലയ്ക്ക് അടുത്തുകിടക്കുന്ന തമിഴ്നാട്ടിലെ പ്രദേശങ്ങളായ
കോയമ്പത്തൂർ, പൊള്ളാച്ചി, ആനമല എന്നിവിടങ്ങളിൽ രോഗം വ്യാപകമായാണ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്ഥിതി വളരെ ഗൗരവമായാണ് കേരള സർക്കാർ വീക്ഷിക്കുന്നത്.
ഹോട്ട്സ്പോർട്ടായി പ്രഖ്യാപിച്ച ജില്ലകളിലെതിനേക്കാൾ അപകടകരമായ സ്ഥിതിയാണ് പാലക്കാട് നിലനിൽക്കുന്നതെന്നും, അതീവജാഗ്രത ഇനിയും വേണമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗൺ കഴിഞ്ഞാലും ചെക്ക് പോസ്റ്റുകളിലെ നിയന്ത്രണം തുടരേണ്ടിവരും ,തമിഴ്നാട്ടിൽ നിന്നും സംസ്ഥാനത്ത് പ്രവേശിക്കുന്നവരെ കർശനമായി നിയന്ത്രിക്കണം, ഊടുവഴികളിലൂടെയും മറ്റും ആളുകൾ പോലീസിന്റെ കണ്ണുവെട്ടിച്ച് സംസ്ഥാനത്ത് എത്തുന്നത് തടയാനായി , അത്തരം വഴികൾ അടച്ചിട്ടുണ്ട്.
സർക്കാറിന്റെ നടപടികളുമായി ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.