ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ ഇന്ത്യ ശക്തമായി നേരിടുന്നതിനിടെ അപകടകരമായ നീക്കവുമായി പാകിസ്താൻ. കൊറോണ ബാധിതരായ ഭീകരരെ കശ്മീർ താഴ് വരയിലേക്ക് എത്തിക്കാൻ പാക് സൈന്യം ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ഇതിനായി നിരവധി ഭീകരരെയാണ് പാക് സൈന്യം സജ്ജരാക്കിയിട്ടുള്ളതെന്ന് കശ്മീരിലെ സുരക്ഷ ഏജൻസികൾ അറിയിച്ചു.
സ്വന്തം രാജ്യത്തു നിന്നും ഇത്തരം രോഗികളായ ആളുകളെ നീക്കം ചെയ്യുക എന്ന ലക്ഷ്യവും പാകിസ്താന്റെ ഈ നീക്കത്തിന് പിന്നിലുണ്ട്. നിലവിൽ ഒരു സംഘം ഭീകരർ താഴ് വരയുടെ സമീപത്തേക്ക് എത്തിയതായും സൂചന ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് പിന്നിൽ പാക് ഭീകര സംഘടനായ ലഷ്കർ ഇ തൊയ്ബയാണെന്നും വിവരം ലഭിച്ചു കഴിഞ്ഞു.
രോഗലക്ഷണങ്ങളുള്ള ഭീകരർ കശ്മീർ താഴ് വരയിൽ പ്രവർത്തിക്കുന്ന പ്രാദേശിക ഭീകരരുമായി സമ്പർക്കം പുലർത്തി വൈറസ് പരത്താനാണ് ശ്രമിക്കുന്നത്. പാകിസ്താനിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള സിന്ധ് പ്രവിശ്യയിൽ നിന്നുള്ളവരെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭീകരരെ റിക്രൂട്ട് ചെയ്യാനായി ലഷ്കർ നേതാവായ ഹാഫിസ് സയീദ് അടുത്തിടെ മേഖലയിലെത്തിയിരുന്നു.
പാകിസ്താനിലെ രോഗബാധിതരുടെ എണ്ണം 3,000 കടന്നപ്പോൾ രോഗബാധിതരായ 1,000ലധികം ആളുകളും ഉള്ളത് സിന്ധ് പ്രവിശ്യയിലാണ്. ഭീകരർക്കും വൈറസ് ബാധയേറ്റതോടെ ഇത് സൈന്യത്തിലേക്കും പടരുമെന്ന ആശങ്കയിലാണ് പാകിസ്താൻ.