കൊച്ചി: കൊറോണ പരിശോധനയ്ക്കായി രണ്ടു മിനുറ്റിനുള്ളിൽ സാമ്പിളുകൾ ശേഖരിക്കാൻ കഴിയുന്ന വാക്ക് ഇൻ സാമ്പിൾ കിയോസ്ക്കുകൾ എറണാകുളത്തെത്തി. വിസ്ക് എന്ന പുതിയ സംവിധാനത്തിൽ സമൂഹ വ്യാപനഘട്ടത്തിൽ പോലും സാമ്പിൾ ശേഖരണം എളുപ്പമാക്കും. ജില്ലാ കളക്ടർ എസ് സുഹാസ് കിയോസ്കുകൾ ഏറ്റുവാങ്ങി.
പേഴ്സണൽ പ്രൊട്ടക്ഷൻ കിറ്റിന്റെ ലഭ്യതക്കുറവും, ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകൾക്കും പരിഹാരമായാണ് എറണാകുളം ജില്ലാ ഭരണകൂടം വിസ്ക് എന്ന വാക്ക് ഇൻ സാമ്പിൾ കിയോസ്ക് അവതരിപ്പിച്ചിരിക്കുന്നത്. അണുവിമുക്തമായി തയ്യാറാക്കപ്പെട്ട കിയോസ്ക്കുകളിൽ സാമ്പിൾ ശേഖരിക്കുന്നവരുടെയും, നൽകുന്നവരുടെയും സുരക്ഷക്കായി മാഗ്നറ്റിക് വാതിൽ, എക്സോസ്റ്റ് ഫാൻ’ അൾട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
നിലവിൽ രണ്ട് കൊറോണ കിയോസ്കുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇത് ആദ്യഘട്ടത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് സ്ഥാപിക്കുക. സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡ് അംഗവും, പൊതു പ്രവർത്തകനുമായ ഷാജഹാന്റെ നേതൃത്വത്തിലാണ് ഒരെണ്ണത്തിന് 40,000 രൂപ ചിലവിൽ 2 വിസ്കുകൾ നിർമ്മിച്ചു നൽകിയിരിക്കുന്നത്. പി പി ഇ കിറ്റുകൾ കുടുതൽ സമയം അണിഞ്ഞു നിൽക്കുമ്പോഴുള്ള ആരോഗ്യ പ്രവർത്തകരുടെ ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഇത് സഹായിക്കും. ഒരു പി പി ഇ കിറ്റിന് ആയിരം രൂപയാണ് വില. ഒരു തവണ മാത്രമാണ് ഉപയോഗിക്കാൻ കഴിയുക, ഇത്തരം ചിലവ് കുറക്കാനും ഇത് സഹായകമാണ്. ദക്ഷിണ കൊറിയയിൽ നിലവിൽ ഇത്തരം സാംപിൾ കിയോസ്കുകളുണ്ട്.