ന്യൂഡൽഹി: രാജ്യത്തെ വൈറസ് വ്യാപനം കണക്കിലെടുത്ത് മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിച്ചുരുക്കാൻ തീരുമാനം. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ശമ്പളം ഒരു വർഷത്തേക്ക് 30 ശതമാനം വെട്ടിച്ചുരുക്കാനാണ് തീരുമാനമായത്. ഇത് സംബന്ധിച്ച ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
എംപിമാരുടെ പ്രാദേശിക വികസന പദ്ധതി രണ്ട് വർഷത്തേക്ക് റദ്ദാക്കാനും പ്രധാനമന്ത്രി അദ്ധ്യക്ഷനായ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതി പ്രകാരമുള്ള തുക പ്രധാനമന്ത്രിയുടെ കൺസോളിഡേറ്റ് ഫണ്ടിലേക്ക് മാറ്റും. 2020-21, 2021-22 വർഷത്തേക്ക് 7,900 കോടി രൂപയാണ് നീക്കി വെച്ചിരുന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവർണർമാരും തങ്ങളുടെ ശമ്പളം 30 ശതമാനമാക്കി വെട്ടിച്ചുരുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് ചരിത്രപരമായ തീരുമാനമാണെന്നും രാജ്യത്തിന് ഇതിലൂടെ ശരിയായ സന്ദേശം നൽകാൻ കഴിയുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.