തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് ലഭിച്ച 142 പരിശോധനാ ഫലങ്ങൾ നെഗറ്റീവ്. നിസാമുദീനിൽ നിന്നും വന്ന 11 പേരുടെ ഫലവും നെഗറ്റീവാണ്. പോത്തൻകോട് ഇതുവരെ 215 പേരുടെ പരിശോധന നടത്തി. ഇതിൽ മരണമടഞ്ഞയാളും വിദേശത്തു നിന്നെത്തിയ പോത്തൻകോട് സ്വദേശിയും പോസിറ്റീവായിരുന്നു. 61 പേരുടെ ഫലം കൂടി കിട്ടാനുണ്ട്. ബാക്കിയെല്ലാം നെഗറ്റീവാണ്.
ജില്ലയിൽ ഇന്നുവരെ 2,267 സാമ്പിളുകളാണ് പരിശോധനക്ക് വേണ്ടി അയച്ചത്. ഇതിൽ 397 പേരുടെ റിസൽറ്റ് കൂടി കിട്ടാനുണ്ട്. 60 പേരുടെ സാമ്പിളാണ് ഇന്ന് മാത്രം അയച്ചത്.
അതേസമയം, പോത്തൻകോട് കൊറോണ ബാധിച്ച് മരിച്ചയാൾക്ക് രോഗമില്ലായിരുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇതു സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. മാർച്ച് 27 ന് മെഡിക്കൽ കോളേജിൽ വച്ച് അദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഇതിന്റെ റിസൽറ്റ് 29 ന് ലഭിച്ചു. പോസിറ്റീവായിരുന്നു. തുടർപരിശോധനക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചപ്പോഴും പോസിറ്റീവ് റിസൽറ്റാണ് ലഭിച്ചതെന്നും കളക്ടർ പറഞ്ഞു.