ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൂടി വീരമൃത്യുവരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതോടെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് കുപ്വാരയില് ഏറ്റുമുട്ടല്‍ ഉണ്ടായത്. നുഴഞ്ഞുകയറ്റ ശ്രമം തടയാന്‍ എത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ സൈന്യം ഒന്‍പത് ഭീകരെയും വധിച്ചിട്ടുണ്ട്. കുപ്വാരയിലെ കെർനാ സെക്ടറില്‍ ആയിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യുവരിച്ചതായി നേരത്തെ സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
കശ്മീരിലെ കാലാവസ്ഥ മറയാക്കിയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. കശ്മീരില്‍ കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്. പ്രധാന റോഡുകളും മറ്റും മഞ്ഞു വീഴ്ചയെ തുടര്‍ന്ന് തടസപ്പെട്ട നിലയിലാണ്. കാലാവസ്ഥയുടെ ആനുകൂല്യം മുതലാക്കി പാകിസ്താനില്‍ നിന്നും നിരവധി ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത്.
ശനിയാഴ്ചയും , വടക്കന്‍ കശ്മീരിലെ ടെറാന് സെക്ടറിലും ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. ഈ ശ്രമവും പരാജയപ്പെടുത്തിയ സൈന്യം നാല് ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.