ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഐക്യദീപത്തിൽ പങ്കാളിയായതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാനെതിരെ മത മൗലികവാദികളുടെ സൈബർ ആക്രമണം. കഴിഞ്ഞ ദിവസം ഐക്യദീപം തെളിയിച്ച ചിത്രം സഹീർ ഖാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
എന്തുകൊണ്ടാണ് താങ്കൾ മർക്കസിനൊപ്പം നിൽക്കാൻ തയ്യാറാകാത്തതെന്ന് സാഖിബ് തൻസിൽ എന്നയാൾ ചോദിക്കുന്നു. ‘മോദി ഭക്തൻ’ എന്നാണ് ഇയാൾ സഹീറിനെ വിശേഷിപ്പിക്കുന്നത്. ഒരു മുസ്ലീം കൂടി മോദി ഭക്തൻ ആയിപ്പോയത് സങ്കടകരമാണെന്ന് സാഖിബ് പറഞ്ഞു. മോദി ഗോ മൂത്രം കുടിക്കാൻ പറഞ്ഞാൽ സഹീർ ഖാൻ അതിനും മടിക്കില്ലെന്നാണ് മുഷീർ അഹമ്മദ് എന്നയാൾ പറഞ്ഞത്. ഇങ്ങനെ നിരവധി കമന്റുകളാണ് സഹീറിന്റെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ, 2019ൽ ഭാര്യക്കൊപ്പം ദീപാവലി ആശംസകൾ അറിയിക്കുന്ന ചിത്രം പങ്കുവെച്ചതിനും സഹീർ ഖാന് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. സഹീറിന് പുറമെ ഐക്യദീപം തെളിയിച്ച മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് നേരെയും സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായ ആക്രമണമാണ് ഉണ്ടാകുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കുടുംബത്തോടൊപ്പം ദീപം തെളിയിക്കുന്ന ചിത്രം പങ്കു വെച്ചതിനു വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് കൈഫിന് നേരിടേണ്ടി വന്നത്.