മുഖ്യമന്ത്രി പിണറായി വിജയന് ഭയക്കുന്നതും ഒളിക്കുന്നതും ആരെയാണ്? സ്പ്രിംഗ്ലര്‍ ഇടപാട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ ശരീരഭാഷ വീണ്ടും മാറിയിരിക്കുന്നു. പഴയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ശരീരഭാഷയിലേക്ക് മുഖ്യമന്ത്രി മടങ്ങിയിരിക്കുന്നു. കോട്ടയം സമ്മേളനത്തില്‍ തലയില്‍ തോര്‍ത്തുമുണ്ടിട്ട് കുടചൂടി പള്ളയില്‍ വെള്ളമുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്ന് അച്യുതാനന്ദന് ഗ്രൂപ്പുകാരോട് ആക്രോശിച്ച പഴയ പാറപ്പുറം സ്റ്റൈല്‍ വീണ്ടെടുത്ത് എതിരാളികളോട് പ്രതികരിക്കാതെ സ്വന്തം ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ പോകുന്ന രീതിയിലേക്ക് പിണറായി മാറി.
എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇത്രയേറെ ക്ഷോഭിക്കുന്നത്? എന്തിനാണ് പിണറായി വിജയന് ഇങ്ങനെ പ്രകോപിതനാകുന്നത്? സ്പ്രിംഗ്ലര്‍ ഇടപാട് ഒരുദിവസം കൊണ്ട് പൊടുന്നനെ പൊട്ടിമുളച്ചതല്ലെന്ന് പിണറായിക്കും അറിയാം. ഒരു സംസ്ഥാനത്തെ ഭരണ സംവിധാനവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ള എല്ലാവര്ക്കും സ്പ്രിംഗ്ലറില്‍ അരുതാത്തത് എന്തോ നടന്നു എന്നത് വ്യക്തമാണ്. ഐ ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമായ എം ശിവശങ്കരനെ മുന്നില്‍ നിര്‍ത്തി പ്രതിരോധിക്കാനുള്ള ശ്രമം വിലപ്പോകുമെന്ന് തോന്നുന്നില്ല. കാരണം ഇത്തരത്തിലുള്ള ഒരു അന്താരാഷ്ട്ര കരാര്‍ ധനവകുപ്പിനെയും ആരോഗ്യവകുപ്പിനെയും നിയമവകുപ്പിനെയും മറികടന്ന് അറിയിക്കാതെ ഒപ്പിട്ട് പണം പറ്റാനുള്ള ചങ്കൂറ്റമോ കരളുറപ്പോ ശിവശങ്കറിന് ഉണ്ടായിരുന്നെങ്കില്‍ അത് വൈദ്യുതി ബോര്‍ഡ് ചെയര്മാന് ആയിരിക്കുമ്പോള്‍ ആകാമായിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ആ തിരുസന്നിധിയില്‍ സ്വയം ബലികൊടുത്ത് യജമാനനെ രക്ഷിക്കാനുള്ള ത്യാഗമാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി റിട്ടയര്‍മെന്റിന് ശേഷം കിട്ടുന്ന അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള സ്വയം സമര്‍പ്പണം. പണ്ട് ഇതേ രീതിയില്‍ എസ് എന്‍ സി ലാവ്ലിന് കേസിലും ഇതേ രീതിയിലുള്ള സ്വയം സമര്‍പ്പണത്തിന് അന്നത്തെ ചെയര്മാന് ആയിരുന്ന വി രാജഗോപാലിനെ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നത് ചരിത്രസത്യം. ധനകാര്യ സെക്രട്ടറിയായിരിക്കെ സമ്മര്‍ദ്ദം സഹിക്കാതെ വി രാജഗോപാല്‍ ഹൃദയം പൊട്ടി മരിച്ചതും മറക്കാനാകുന്നില്ല. സ്വന്തം കരിയറില്‍ എത്ര ദൂരം മുന്നോട്ട് പോകാനുള്ള ആളായിരുന്നു.
സ്പ്രിംഗ്ലറിന്റെ സേവനം സൗജന്യമാണ് എന്നതായിരുന്നു ആദ്യത്തെ വാദം സൗജന്യമായി കിട്ടുന്നതെ്ല്ലാം, എന്തും സ്വീകരിക്കാന്‍ തെരുവിലെ യാചകനൊന്നുമല്ലല്ലോ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും. 1,80,000 പേരുടെ ചികിത്സാ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറിയത് വെറും വെറുതെയാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും കഴിയില്ല. ഹൗഡി മോദി എന്ന സമ്മേളനത്തില്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എണ്ണയേക്കാള്‍ വിലയുള്ളതാണ് ഡേറ്റ അല്ലെങ്കില്‍ വിവരങ്ങള്‍ എന്ന് പറഞ്ഞിരുന്നു. മോദിയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ മുതലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 700 കോടി രൂപ ഈ ഡേറ്റക്ക് വിലയുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. ഇതില്‍ 200 കോടി രൂപ സംസ്ഥാന ഭരണത്തിലുള്ളവര്‍ക്ക് ലഭിച്ചു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയായിരിക്കാം തെറ്റായിരിക്കാം. പക്ഷേ, സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സംശയത്തിന്റെ നിഴലിലാണ്. ഒരു അന്താരാഷ്ട്ര കരാര്‍ ഒപ്പിടുമ്പോഴുള്ള ഒരു മാനദണ്ഡവും പാലിച്ചിട്ടില്ല. നിയമവകുപ്പിനെ അറിയിച്ചിട്ടില്ല. ധനപരമായ ബാധ്യതയും ഭാവിയില്‍ ധന നഷ്ടം ഉണ്ടാകാനുള്ള സാധ്യതയും പരിശോധിച്ചിട്ടില്ല. കരാറില്‍ തര്‍ക്കമുണ്ടായാല്‍ ന്യൂയോര്‍ക്കിലെ കോടതിയില്‍ മാത്രമേ ചോദ്യം ചെയ്യാനാകൂ. അതു പിന്നെ ചികിത്സക്കായാലും വ്യവസായത്തിനായാലും അമേരിക്കയ്ക്ക് സ്ഥിരം യാത്ര ചെയ്യുന്ന സി പി എം നേതാക്കള്‍ക്ക് അല്ലാതെ സാധാരണക്കാര്‍ക്ക് ആര്‍ക്കെങ്കിലും കഴിയുമോ?
ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സി പി എമ്മിന്റെയും ഇരട്ടത്താപ്പും കള്ളത്തരവും പുറത്തു വരുന്നത്. ആധാര്‍ കാര്‍ഡ് നടപ്പാക്കുമ്പോള്‍ അതുവഴി ഇന്ത്യയിലെ സാധാരണക്കാരുടെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ആധാര്‍ തന്നെ ആവശ്യമില്ലെന്നുമായിരുന്നു സഖാക്കളുടെ നിലപാട്. വ്യക്തികള്‍ക്ക് സ്വകാര്യതയ്ക്ക് അവകാശമുണ്ടെന്ന പുട്ടസാമി കേസിലെ വിധി വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഏത് ജനാധിപത്യ വിശ്വാസിയെയും കോരിത്തരിപ്പിക്കുന്നതായിരുന്നു. ” സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാനുസൃതമായ മൗലിക അവകാശമായി അംഗീകരിച്ച സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ചിന്റെ വിധി എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. ആധാറിനു വേണ്ടി ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് വിദേശ കമ്പനികളും സ്വകാര്യ കുത്തക കമ്പനികളുമാണ്. ഈ കമ്പനികള്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗിക്കാന്‍ വലിയ സാധ്യതയുണ്ട്. ഇത്തരം ദുരുപയോഗം സ്വകാര്യതയ്ക്കുള്ള മൗലികാവകാശം നിഷേധിക്കലാണ്.” പിണറായി വിജയന് സ്പ്രിംഗ്ലര്‍ കമ്പനിക്ക് ആരുമറിയാതെ രഹസ്യമായി ചാര്‍ത്തിക്കൊടുത്ത കരാറിലെ പ്രശ്നങ്ങളെല്ലാം ്അദ്ദേഹത്തിന്റെ ഈ ഫേസ്ബു്ക്ക് പോസ്റ്റില്‍ തന്നെയുണ്ട്. ആധാറിന്റെ വിവരങ്ങള്‍ ഭാരതത്തിന്റെ സെര്‍വറില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ ശക്തമായ സുരക്ഷാ സംവിധാനത്തോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. പക്ഷേ, പിണറായി കൈമാറിയ കേരളത്തിലെ സാധാരണക്കാരുടെ വിവരങ്ങള്‍ ക്ലൗഡ് വഴി വിദേശ രാജ്യങ്ങളിലെ സെര്വറുകളിലാണെന്ന കാര്യം വിസ്മരിക്കരുത്. എന്തിനൊക്കെ എതിരെ പിണറായി വിജയന് നിലപാടെടുത്തോ അതെല്ലാം വിഴുങ്ങിയാണ് സ്പ്രിംഗ്ലര്‍ ഇടപാട് നടത്തിയിട്ടുള്ളത്.
സ്പ്രിംഗ്ലറിന്റെ ഉപഭോക്താക്കളില്‍ മുഖ്യമന്ത്രി ചികിത്സ തേടിയ മയോ ക്ലിനിക്കും അദ്ദേഹത്തെ ”അഭിനന്ദിച്ച” ആസ്ട്രേലിയന്‍ ടെലികോം കമ്പനിയായ ടെല്ട്രാക്സും ഉള്‍പ്പെടുന്നു. സാഹചര്യ തെളിവുകള്‍ കൂട്ടിവായിക്കാനേ നമുക്കിന്ന് കഴിയൂ. ഒരാളിന്റെ ഡേറ്റയ്ക്ക് ഏറ്റവും കുറഞ്ഞത് 77,000 രൂപ അമേരിക്കന്‍ കോര്‍പ്പറേറ്റ് മേഖലയില്‍ വിലയുണ്ട് എന്ന കാര്യത്തില്‍ പിണറായി തര്‍ക്കിച്ചാലും ഐ ടി സെക്രട്ടറി ശിവശങ്കരന് തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. കാരണം കുടുംബക്കാരില്‍ ചിലര്‍ക്കെങ്കിലും ഡേറ്റ കമ്പനികളുമായി ബന്ധമുള്ളതു കൊണ്ട് അതിന്റെ വിപണി മൂല്യത്തെ കുറിച്ച് ശിവശങ്കരന് നന്നായറിയാം. ആരോപണവിധേയനായ പിണറായിക്ക് മുന്നില്‍ ഉരുക്ക് കോട്ടയെ പോലെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ശിവശങ്കരനെ മലവെള്ളപ്പാച്ചിലിന് മുന്പിലെ ഞാഞ്ഞൂലായി മാത്രമേ കാണാന്‍ കഴിയൂ. കാരണം ഇപ്പോള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്ന തെളിവുകള്‍ ഓരോന്നും ശിവശങ്കരനും പിണറായിക്കും എതിരെ തന്നെയാണ്. ഹൈക്കോടതിയില്‍ ഹര്‍ജി വന്നപ്പോള്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഐ ടി സെക്രട്ടറിയെ മാത്രമല്ല, മൊത്തം മലയാളികളെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. രണ്ടുലക്ഷം പേരുടെ ഡേറ്റ കൈകാര്യം ചെയ്യാനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാരിലും ഐ ടി വകുപ്പിലും ഇല്ലേ എന്നും സ്വകാര്യ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാന സര്‍്ക്കാരിന് ആരാണ് അധികാരം തന്നതെന്നുമുള്ള ചോദ്യം മൊത്തം മലയാളികളുടെയും ചോദ്യമാണ്.
രണ്ടാംതവണ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരാനുള്ള പിണറായി വിജയന്റെ മോഹങ്ങള്‍ക്ക് ഇവിടെ തിരശ്ശീല വീഴുകയാണ്. സരിതയുടെ പേരില്‍ വോട്ടു നേടി വന്ന പിണറായി വിജയന് അതിനേക്കാള്‍ വലിയ ഈ രാഷ്ട്രീയ അഴിമതിയില്‍ സ്വന്തം നിരപരാധിത്വം തെളിയിക്കണം. കേരളത്തില്‍ തന്നെ ബിഗ് ഡേറ്റ കൈകാര്യം ചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം ഉള്ളപ്പോള്‍ രാഗി തോമസിന്റെ സ്പ്രിംഗ്ലറിന് കൊടുക്കാന്‍ എന്ത് മാനദണ്ഡമാണ് അടിസ്ഥാനമാക്കിയത് എന്നെങ്കിലും കേരളത്തിലെ ജനങ്ങളെ പിണറായി ബോദ്ധ്യപ്പെടുത്തണം. പാലോറ മാത പയ്യിനെ വിറ്റ പണം കൊടുത്ത പാര്‍ട്ടി അഴിമതിയുടെ ചെളിക്കുണ്ടില്‍ കരകയറാനാകാതെ ഞെളിപിരി കൊള്ളുമ്പോള്‍ രാഷ്ട്രീയ സദാചാരത്തിന്റെ, സത്യസന്ധതയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഒരു രംഗം കൂടി കേരള രാഷ്ട്രീയത്തില്‍ ്അവസാനിക്കുകയാണ്. സഖാക്കള്‍ക്ക് നഷ്ടപ്പെടാന്‍ കൈവിലങ്ങുകളും ജീവിതവുമല്ലാതെ മറ്റൊന്നുമില്ല. പക്ഷേ നേതാക്കള്‍ക്ക് നേടാന്‍ ഏറെയുണ്ട്. അതിന്റെ സൂചനകളാണ് സ്പ്രിംഗ്ലറിലും. ജനങ്ങളോടെല്ലാം തുറന്നുപറഞ്ഞ് അഗ്നിശുദ്ധി വരുത്താനാണ് പിണറായി ശ്രമിക്കേണ്ടത്.