കോഴിക്കോട് : ലോക്ക് ഡൗൺ കാലത്ത് കോഴിക്കോട് ജില്ലയിൽ വ്യാജമദ്യവേട്ട സജീവമായി തുടങ്ങി. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റിനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ 170 ലിറ്റർ വാഷ് കണ്ടെടുത്തത്. കുരുവട്ടൂർ പയമ്പ്ര ഭാഗത്ത് നിന്ന് മൂന്ന് ബാരലുകളിലായി സൂക്ഷിച്ച 170ലിറ്റർ വാഷാണ് കണ്ടെടുത്ത് നശിപ്പിച്ചത്, തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. പ്രിവന്റീവ് ഓഫീസർ ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
ലോക്ക് ഡൗണിനെ തുടർന്ന് ഇവിടങ്ങളിൽ വ്യാജവാറ്റ് സജീവമാണ് എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്ക്വാഡ് നിരീക്ഷണം നടത്തിവരികയായിരുന്നു. സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വരുന്ന വ്യാപകമായ പരിശോധനയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാലായിരത്തിലധികം ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം മുൻകാല വ്യാജമദ്യ നിർമ്മാണ കേന്ദ്രങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇവർക്ക് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തുന്നത്.
സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതോടെ മദ്യ ലഭ്യത കുറഞ്ഞു. ഇതോടെ ആളുകൾ സ്വന്തം ആവശ്യത്തിനും വിൽപ്പനക്കുമാണ് മദ്യം നിർമിക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.