കാസർകോട് : ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോർട്ട് ചെയ്ത ഹോട്ട്സ്പോട്ടുകളിലൊന്നായ കാസര്‍കോട് ജില്ല കൊറോണ പ്രതിരോധത്തില്‍ വിജയകരമായി മുന്നേറുന്നു. ജില്ലയില്‍ വൈറസ് ബാധിതരായ 91.4 ശതമാനം പേരും രോഗമുക്തി നേടി. രോഗംസ്ഥിരീകരിച്ച 175 പേരില്‍ 160 പേരും രോഗമുക്തരായി.
തുടര്‍സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതുവരെ 3792 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3104ഉം നെഗറ്റീവ് ആയിരുന്നു. 370 പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. കൊറോണ ബാധിതരില്‍ 118 പുരുഷന്മാരും 41 സ്ത്രീകളും 16 കുട്ടികളുമാണുള്ളത്. ഇതില്‍ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയായിരുന്നു വൈറസ് പകര്‍ന്നത്. ഇത് വരെ 10960 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി ഐസൊലേഷനില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരെ പ്രവേശിപ്പിച്ചതും ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നതും കാസര്‍കോട് ജനറല്‍ ആശുപത്രിയാണ്. ഇവിടെ പ്രവേശിപ്പിച്ച 90 കൊറോണ ബാധിതരില്‍ 89 പേരും നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ 42 പേരില്‍ 37 പേരും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 22 പേരില്‍ 13 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജില്ലയിലെ 19 പേരില്‍ 18 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രണ്ട് പേരും നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കിയാണ് കാസർകോടിന്റെ പ്രതിരോധത്തിന് ആക്കം കൂട്ടിയത്.