ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുല്‍വാമയിലെ ദേഞ്ചര്പോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒളിച്ചിരിക്കുന്നവര്‍ കീഴടങ്ങണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനു പിന്നാലെ ഭീകരര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 55 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് 182,183 ബറ്റാലിയന് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
സുരക്ഷാ സേന വധിച്ച ഭീകരരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇവർ ഏത് ഭീകര സംഘടനയിലെ അംഗങ്ങളാണ് എന്നത് സംബന്ധിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല. നേരത്തെ, നാല് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതോടെ കൂടുതൽ ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.