ന്യൂഡൽഹി : കൊറോണ വ്യാപനത്തെ തുടർന്ന് തിരികെയെത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യക്കാരെ ഗൾഫ് നാടുകളിൽ നിന്ന് ഒഴിപ്പിക്കാൻ തയ്യാറായി ഇന്ത്യൻ പടക്കപ്പലുകൾ. പതിനാല് പടക്കപ്പലുകളാണ് ഒഴിപ്പിക്കലിന് തയ്യാറായിരിക്കുന്നതെന്ന് ഇന്ത്യൻ നാവികസേനയുടെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. മുഖ്യസേനാ മേധാവിയും വിദേശ കാര്യമന്ത്രാലയവും സംയുക്തമായി തീരുമാനമെടുത്തതിനു ശേഷമായിരിക്കും ഒഴിപ്പിക്കൽ.
ഇന്ത്യൻ നാവിക സേന ഏതു സമയത്തും ഒഴിപ്പിക്കലിന് സുസജ്ജമാണെന്ന് നാവിക സേന വൈസ് അഡ്മിറൽ ജി അശോക് കുമാർ പറഞ്ഞു. നാവിക സേനയ്ക്കൊപ്പം വ്യോമസേനാ വിമാനങ്ങളും എയർ ഇന്ത്യ വിമാനങ്ങളും ഒഴിപ്പിക്കലിന് ഉപയോഗിക്കും. നാവികസേനാ കപ്പലുകളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാം എന്നതു കൊണ്ടാണ് നാവികസേനയെക്കൂടി ഒഴിപ്പിക്കലിൽ ഭാഗഭാക്കാക്കിയത്.ഒഴിപ്പിക്കലിനിടെ നാവികസേനാംഗങ്ങൾക്ക് കൊറോണ വരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും ഒഴിപ്പിക്കലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മാത്രം മൂന്നു ലക്ഷത്തിലധികം പേർ തിരിച്ചു വരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരെയെല്ലാവരേയും തിരിച്ചെത്തിക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ സിവിലിയൻ ഒഴിപ്പിക്കലാകും ഇന്ത്യ നടത്തുന്നത്. നേരത്തെ ഇറാഖ് കുവൈത്ത് ആക്രമിച്ച സമയത്ത് ഒന്നര ലക്ഷത്തിലധികം പേരെ ഇന്ത്യ ഒഴിപ്പിച്ചിരുന്നു.