ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ലോക്ഡൗണ്‍ മൂലം കുടുങ്ങിയ പാകിസ്താന് പൗരന്മാര്ക്ക് തിരികെ പോകാന്‍ അനുമതി. 193 പാകിസ്താന് പൗരന്മാര്ക്കാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. 10 സംസ്ഥാനങ്ങളിലായിട്ടാണ് നിലവില്‍ പാക് പൗരന്മാര് കുടുങ്ങിക്കിടക്കുന്നതെന്ന് ആഭ്യന്തരവകുപ്പറിയിച്ചു.അതാത് സംസ്ഥാനങ്ങളിലെ പോലിസ് മേധാവികള്‍ക്കാണ് പാക് പൗരന്മാരെ ഡല്‍ഹിയിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്കി യിരിക്കുന്നത്. 10 സംസ്ഥാനങ്ങളിലെ 25 ജില്ലകളിലായി 193 പേരാണ് പാകിസ്താന് പൗരന്മാരായിട്ടുള്ളത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ പാകിസ്താന് പൗരന്മാരുള്ളത്.
ഇന്ത്യയില്‍ നിലവിലുള്ള പാക് പൗരന്മാർക്ക് മെയ് മാസം 5-ാംതീയതി വാഗാ അതിര്‍ത്തിയിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.പാകിസ്താന് സ്ഥാനപതിയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പാകിസ്താനികളെ നാട്ടിലെത്തിക്കാമെന്ന ധാരണയില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് എത്തിയിരിക്കുന്നത്.
രണ്ടാം തവണയാണ് ഇന്ത്യയില്‍ നിന്നും പാക് പൗരന്മാരെ തിരികെവിടാനൊരുങ്ങുന്നത്. മുന്‍പ് ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ താമസിച്ചിരുന്നവരെ ഏപ്രില്‍ ആദ്യവാരത്തില്‍ അതിര്‍ത്തിയിലൂടെ പോകാന്‍ അനുവദിച്ചിരുന്നു. ഇവരെക്കൂടാതെ കസ്റ്റംസ് ഉദ്യോഗസ്ഥരായ അഞ്ച് പാകിസ്താന് പൗരന്മാരില് രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ അവരെ ക്വാറന്റൈനിലാക്കിയിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പറിയിച്ചു.