ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പിടിയിലായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളി. ഡൽഹിയിലെ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് താഹിർ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹിയിലെ കർക്കർഡൂമ കോടതിക്ക് മുൻപാകെയാണ് താഹിർ ഹുസൈന്റെ ജാമ്യ ഹർജി എത്തിയത്. കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി സെഷൻസ് ജഡ്ജ് ത്യാഗിത സിംഗാണ് ജാമ്യം നിരസിച്ചത്. അതേസമയം, തന്റെ കക്ഷിയായ താഹിർ ഹുസൈൻ നിരപരാധി ആണെന്നും കേസിലേക്ക് അദ്ദേഹത്തിന്റെ പേര് തെറ്റിദ്ധാരണയുടെ പേരിൽ വലിച്ചിഴക്കപ്പെട്ടതാണെന്നും അഭിഭാഷകനായ ജാവേദ് അലി വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
താഹിർ ഹുസൈന് കേസുമായി നേരിട്ട് ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല എന്നും ജാമ്യാപേക്ഷകന്റെ വീട്ടിൽ നിന്നും ചില സംഭവങ്ങൾ ഉണ്ടായെന്നു മാത്രമേ എഫ്ഐആറിൽ ഉള്ളൂ എന്നും ജാവേദ് അലി പറഞ്ഞു. സംഭവത്തിൽ അദ്ദേഹം ആരെയും പരിക്ക് ഏൽപ്പിച്ചില്ലെന്നും പകരം അദ്ദേഹത്തിന് പരിക്ക് ഏൽക്കുകയാണ് ഉണ്ടായതെന്നുമൊക്കെയുള്ള വാദങ്ങൾ നിരത്തിയെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.