ന്യൂഡൽഹി: പാവപ്പെട്ട വനിതാ തൊഴിലാളികളുടെ റേഷൻ വിതരണം തടഞ്ഞ് ആം ആദ്മി എംഎൽഎ രാജ്കുമാരി ധില്ലൻ. രേഖ, ഭഗവതി ജോഷി എന്നിവർക്കാണ് പൊതുവിതരണ കേന്ദ്രത്തിൽ നിന്നും ദുരനുഭവം ഉണ്ടായത്. എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപി സ്ഥാനാർഥി തജീന്ദർ പാൽ സിംഗ് ബഗ്ഗ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
5 പേർ അടങ്ങുന്ന കുടുംബത്തിന് വേണ്ടി ഏപ്രിൽ 21നാണ് ഹരിനഗറിലെ ഡിഎംഎസ് കോളനിയിലുള്ള പൊതുവിതരണ കേന്ദ്രത്തിൽ ഇരുവരും റേഷൻ വാങ്ങാൻ എത്തിയത്. ഇ-കൂപ്പൺ കാണിച്ചിട്ടും ഇരുവർക്കും റേഷൻ ലഭിച്ചില്ല. തുടർന്ന് എംഎൽഎക്ക് എസ്ഒഎസ് സന്ദേശം അയച്ചെങ്കിലും ഞെട്ടിക്കുന്ന മറുപടിയാണ് ഇരുവർക്കും ലഭിച്ചത്.
റേഷൻ ഇല്ലെന്നും ഇവർക്ക് റേഷൻ ഒരു തരത്തിലും വിതരണം ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു എംഎൽഎയുടെ മറുപടി. മണ്ഡലത്തിൽ നിന്നും വിജയിച്ച എംഎൽഎ പാവപ്പെട്ടവരോട് മുഖം തിരിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപിയുടെ തജീന്ദർ പാൽ സിംഗ് ബഗ്ഗ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് കഴിഞ്ഞ ദിവസം ഇരുവർക്കും റേഷൻ ലഭ്യമാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തജീന്ദർ പാൽ സിംഗ് ബഗ്ഗക്ക് വലിയ അഭിനന്ദനമാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.