ന്യൂഡൽഹി: നിസാമുദീൻ മത സമ്മേളനവുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റിന്റെ അന്വേഷണം വിദേശ തബ്ലീഗ് പൗരന്മാരിലേക്കും. നിലവിൽ 14 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരിൽ ഹവാല ഇടപാടുകാർ മുതൽ കാനഡ, ശ്രീലങ്കൻ പൗരന്മാർ വരെയുണ്ടെന്നാണ് റിപ്പോർട്ട്.
തബ്ലീഗുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകൾ നടത്തുന്ന നൂർ എന്നയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇയാൾക്ക് മൗലാനാ സാദുമായി നേരിട്ട് ബന്ധമില്ലെങ്കിലും തബ്ലീഗിന്റെ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്ന അബ്ദുൾ ആലിം എന്നയാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അബ്ദുൾ ആലിമാണ് കറൻസി എക്സ്ചേഞ്ചും കൈകാര്യം ചെയ്യുന്നത്.
അബ്ദുൽ ആലിമുമായി ചേർന്ന് വിവിധ പരിപാടികളിലേക്ക് പണം നിക്ഷേപിക്കുന്നത് അബ്ദുൽ റഹിം എന്നയാളാണ്. മൗലാന സാദിന്റെ മക്കൾക്കും ബന്ധുക്കൾക്കും ബന്ധമുള്ളതായി കണ്ടെത്തിയ റാഫത്തുള്ള ഷാഹിദ്, ഇയാളുമായി ബന്ധമുള്ള വസീം തുടങ്ങിയവരും നിരീക്ഷണത്തിലാണ്. വസീമാണ് തബ്ലീഗ് അംഗങ്ങളുടെ വിസയും പാസ്പോർട്ട് സംബന്ധമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. മൗലാന സാദുമായി ഇയാൾക്ക് ബന്ധമുണ്ട്.
തബ്ലീഗിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച മുഫ്തി റസ്വി എന്ന ശ്രീലങ്കൻ പൗരൻ, നിരവധി ബിസിനസുകൾ ഉള്ള, മൗലാന സാദിന്റെ കുടുംബവുമായി ബന്ധമുള്ള കാനഡയിൽ താമസമാക്കിയ അസ്ലം, വിദേശത്തു നിരവധി വാണിജ്യ സ്ഥാപനങ്ങൾ ഉള്ള മുർസലീൻ തുടങ്ങിയവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തബ്ലീഗ് പ്രവർത്തനങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്താറുള്ള ഹരൂൺ, ഇനാം, മുഷ്താഖ് എന്നിവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരിൽ ഹരൂൺ എന്നയാൾക്ക് റഷ്യൻ പാസ്പോർട്ട് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. 2 വർഷത്തിനുള്ളിൽ 42 വിദേശ രാജ്യങ്ങൾ സന്ദർശിച്ച മുഫ്തി ഷെഹസാദ് എന്നയാളുടെ യാത്രകൾ സംശയത്തിന്റെ നിഴലിലാണ്. പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതാണ് ഇയാളുടെ ചുമതല എന്നാണ് വിലയിരുത്തൽ. മുഫ്തി ഷെഹസാദുമായി ബന്ധമുള്ള ജംഷദ് എന്നയാളെക്കുറിച്ചും മുൻ സോവിയറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസയും മറ്റു കാര്യങ്ങളും ഏർപ്പാട് ചെയ്യുന്ന ഒരാൾക്കെതിരെയും എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നുണ്ട്.