ന്യൂഡൽഹി: ലോക്ക് ഡൗണ്‍ കാലത്ത് സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാർക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിനു പുറമെ കൊറോണ ബാധിത മേഖലകളിൽ ഉള്ളവർക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതാത് കമ്പനികളുടെ തലവന്മാരാണ് ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മെയ് 4 മുതല്‍ ലോക്ക് ഡൗൺ 14 ദിവസത്തേക്ക് കൂടി നീട്ടിയതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കിയത്. ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഈ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭിക്കും. ഇന്ത്യയിലെ 11 ഭാഷകള്‍ ആരോഗ്യ സേതു ആപ്പില്‍ ലഭ്യമാണ്.
5 കോടി ജനങ്ങളിലേക്ക് ടെലഫോണ്‍ എത്തിച്ചേരാന്‍ 75 കൊല്ലവും റേഡിയോ എത്താന്‍ 38 കൊല്ലവും എടുത്തപ്പോൾ ടെലവിഷന്‍ എത്താന്‍ 13 കൊല്ലവും ഇന്റര്‍നെറ്റിന് നാലു കൊല്ലവും വേണ്ടി വന്നിരുന്നു. ഫേസ്ബുക്ക് 19 മാസം കൊണ്ടാണ് പ്രചാരത്തിലെത്തിയത്. എന്നാൽ ആരോഗ്യ സേതു ആപ്പിന് ഈ നേട്ടം കൈവരിക്കാൻ വേണ്ടി വന്നത് വെറും 13 ദിവസം മാത്രമാണ്.